ഗ്രൗണ്ടില്‍ ഈച്ച ശല്യം; ഇന്ത്യ- പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താത്ക്കാലികമായി തടസ്സപ്പെട്ടു

ഗ്രൗണ്ടില്‍ ഈച്ച ശല്യം; ഇന്ത്യ- പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താത്ക്കാലികമായി തടസ്സപ്പെട്ടു


കൊളംബോ: ഈച്ച ശല്യം മൂലം വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം തടസപ്പെട്ടു. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനിടെയാണ് അപ്രതീക്ഷിതമായി പ്രാണിശല്യമുണ്ടായത്. 

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങി അധികം വൈകാതെ തന്നെ ഈച്ച ശല്യം രൂക്ഷമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് കളി 15 മിനിറ്റ് നേരത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു.

ഇരുപത്തെട്ടാം ഓവറിനിടെയാണ് ഈച്ചകള്‍ പ്രശ്‌നമാക്കിയത്. കളി അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പാക് സബ്സ്റ്റിറ്റിയൂട്ടുകള്‍ താരങ്ങള്‍ക്ക് പരുക്കു പറ്റിയതാകുമെന്ന് കരുതി സ്‌പ്രേയുമായി ഓടിയെത്തി. പരുക്കുണ്ടാകുന്ന സമയത്ത് ഉപയോഗിക്കുന്ന സ്‌പ്രേ അടിച്ച് പ്രാണികളെ തുരത്താന്‍ പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് കളി ആരംഭിച്ചെങ്കിലും ഈച്ചശല്യം തുടര്‍ന്നതോടെ വീണ്ടും നിര്‍ത്തുകയായിരുന്നു. 

ഈച്ചകളെ ഗ്രൗണ്ടില്‍ നിന്നകറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഇരു ടീമിലെയും അംഗങ്ങളെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയതിനു ശേഷമാണ് ഗ്രൗണ്ടില്‍ ഈച്ചയെ അകറ്റുന്നതിനുള്ള മരുന്ന് തളിക്കുന്നത്. കളി താത്കാലികമായി നിര്‍ത്തി വച്ചുവെങ്കിലും ഓവറുകള്‍ കുറച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.