വനിതാ പ്രീമിയര്‍ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോര്‍ജ് പ്രഥമ ചെയര്‍മാന്‍

വനിതാ പ്രീമിയര്‍ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോര്‍ജ് പ്രഥമ ചെയര്‍മാന്‍


മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമന്‍സ് പ്രീമിയര്‍ ലീഗിന് (ഡബ്ല്യുപിഎല്‍) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോര്‍ജിനെ വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. 

മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം ഐകകണ്‌ഠേനയാണ് ജയേഷ് ജോര്‍ജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയര്‍മാന്‍ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോര്‍ജ് സ്വന്തമാക്കുന്നത്.

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോര്‍ജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. 2019-ല്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയ തലത്തില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2022 മുതല്‍ കെസിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ജയേഷ് ജോര്‍ജ്. കേരളത്തില്‍ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തവരില്‍ പ്രമുഖനാണ് അദ്ദേഹം. ലീഗിന്റെ വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് നിര്‍ണായകമായിരുന്നു. ഈ ഭരണമികവും കായികരംഗത്തെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യുപിഎല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമാകും.

'രാജ്യം സ്ത്രീശക്തിയുടെ ആഘോഷമായ നവരാത്രി കൊണ്ടാടുമ്പോള്‍ ലഭിച്ച ഈ സ്ഥാനലബ്ധിയില്‍ അതിയായ സന്തോഷമുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ച ബിസിസിഐയ്ക്കും പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമന്‍സ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ മികച്ചതാക്കാനും വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും പ്രയത്‌നിക്കും'- ജയേഷ് ജോര്‍ജ് പറഞ്ഞു.

ജയേഷ് ജോര്‍ജിന്റെ നിയമനം കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഉത്തേജനമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ അഭിപ്രായപ്പെട്ടു. 'അടുത്ത വര്‍ഷം കെസിഎ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് ഈ നേട്ടം വലിയ പ്രചോദനമാകും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡബ്ല്യുപിഎല്‍ മത്സരങ്ങളും മറ്റ് പ്രധാന വനിതാ ക്രിക്കറ്റ് മത്സരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു-' അദ്ദേഹം പറഞ്ഞു.