ശീതകാല കൊടുങ്കാറ്റിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ബാധ; നാഷ്വില്‍ ബാല ആശുപത്രിയില്‍ 50 പേര്‍ ചികിത്സ തേടി

ശീതകാല കൊടുങ്കാറ്റിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ബാധ; നാഷ്വില്‍ ബാല ആശുപത്രിയില്‍ 50 പേര്‍ ചികിത്സ തേടി


നാഷ്വില്‍: ശീതകാല കൊടുങ്കാറ്റിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ബാധയെ തുടര്‍ന്ന് വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാലയിലെ മണ്‍റോ കാറെല്‍ ജൂനിയര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഏകദേശം 50 പേര്‍ ചികിത്സ തേടിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബാധിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും സാധാരണ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്നും ഇതില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഓക്‌സിജന്‍ ചികിത്സ ഉള്‍പ്പെടുന്നതായും വക്താവ് വ്യക്തമാക്കി.

കേസുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ അപകടസാധ്യതകളെയും അതിന്റെ ഉത്ഭവകാരണങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അടിയന്തര വിഭാഗം വ്യക്തമാക്കി. വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളില്‍ സുരക്ഷിതമായ ചൂടാക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചൂട് കേന്ദ്രങ്ങളില്‍ അഭയം തേടുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വക്താവ് അറിയിച്ചു.

കാര്‍ബണ്‍ മോണോക്സൈഡ് ബാധയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട മുതിര്‍ന്നവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാന്‍ കഴിയില്ലെങ്കിലും ഏകദേശം 20 മുതിര്‍ന്നവര്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.

മെട്രോ നാഷ്വില്‍ മേഖലയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് പലരും തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ജനറേറ്ററുകള്‍ ആശ്രയിക്കുകയാണ്. എന്നാല്‍ സഹായകരമായ ഈ ഉപകരണം തന്നെ അപകടകാരണമാകാനും സാധ്യതയുണ്ട്.

ജനറേറ്ററുകളില്‍ നിന്നുള്ള പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയിട്ടുണ്ട്. നിറമോ ഗന്ധമോ ഇല്ലാത്ത ഈ വിഷവാതകം മിനിറ്റുകള്‍ക്കുള്ളില്‍ മരണകാരണമാകാന്‍ ഇടയാക്കും.

കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തലവേദന, തലചുറ്റല്‍, ക്ഷീണം, വയറിളക്കം/ വയറുവേദന, ഛര്‍ദ്ദി, നെഞ്ചുവേദന, ആശയക്കുഴപ്പം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.