മില്‍വാക്കി ജഡ്ജിയെ എഫ് ബി ഐ അറസ്റ്റ് ചെയ്തു

മില്‍വാക്കി ജഡ്ജിയെ എഫ് ബി ഐ അറസ്റ്റ് ചെയ്തു


മില്‍വാക്കി: ട്രംപ് ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി ഇമിഗ്രേഷന്‍ അധികാരികളെ ഒഴിവാക്കാന്‍ ഒരാളെ സഹായിച്ചതിന് എഫ്ബിഐ മില്‍വാക്കി ജഡ്ജിയെ അറസ്റ്റ് ചെയ്തു.

ജഡ്ജി ഹന്ന ഡുഗന്റെ അറസ്റ്റ് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. തന്റെ കോടതിയില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ഒരാളെ ഫെഡറല്‍ ഏജന്റുമാരില്‍ നിന്നും 'മനപ്പൂര്‍വ്വം തെറ്റിച്ചു' എന്ന് അദ്ദേഹം പറഞ്ഞു.

ഏജന്റുമാര്‍ കുറ്റവാളിയെ കാല്‍നടയായി പിന്തുടരുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പക്ഷേ ജഡ്ജി തടസ്സമുണ്ടാക്കിയത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അപകടം സൃഷ്ടിച്ചുവെന്നും പട്ടേല്‍ എഴുതി.

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് മുമ്പ് വെള്ളിയാഴ്ച മില്‍വാക്കിയിലെ ഫെഡറല്‍ കോടതിയില്‍ ഡുഗന്‍ ഹാജരായി. മെയ് 15നാണ് ഇനി കോടതിയില്‍ ഹാജരാകേണ്ടത്. 

കോടതിയില്‍ ഹാജരായതിന് ശേഷം അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടറോട് അഭിപ്രായം പറയാന്‍ അവര്‍ വിസമ്മതിച്ചു.

വൈറ്റ് ഹൗസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നയങ്ങളെച്ചൊല്ലി ട്രംപ് ഭരണകൂടവും ജുഡീഷ്യറിയും തമ്മില്‍ ശക്തമായ തര്‍ക്കമുണ്ട്. ഇതിനിടയിലാണ് അറസ്റ്റ്. ഫെഡറല്‍ ഇമിഗ്രേഷന്‍ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നീതിന്യായ വകുപ്പ് നേരത്തെ സൂചന നല്‍കിയിരുന്നു.

ജഡ്ജിക്കെതിരായ കേസ് വിശദീകരിക്കുന്ന കോടതി രേഖകള്‍ ലഭ്യമായിട്ടില്ല.

ഫെഡറല്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ജനുവരിയില്‍ നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടര്‍മാരോട് ഉത്തരവിട്ടിരുന്നു. 

2016ലാണ് കൗണ്ടി കോടതി ബ്രാഞ്ച് 31ലേക്ക് ഡുഗന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കോടതിയുടെ പ്രൊബേറ്റ്, സിവില്‍ ഡിവിഷനുകളിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതു ഓഫീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡുഗന്‍ ലീഗല്‍ ആക്ഷന്‍ ഓഫ് വിസ്‌കോണ്‍സിനിലും ലീഗല്‍ എയ്ഡ് സൊസൈറ്റിയിലും പ്രാക്ടീസ് ചെയ്തിരുന്നു. 1981-ല്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സില്‍ ബിരുദം നേടിയ അവര്‍ 1987-ല്‍ ജൂറിസ് ഡോക്ടറേറ്റ് നേടി.