നാലുവയസുകാരിയുടെ മരണം: അമ്മയും ശിശുരോഗവിദഗ്ദ്ധയുമായ ഇന്ത്യന്‍ വംശജ യുഎസില്‍ അറസ്റ്റില്‍

നാലുവയസുകാരിയുടെ മരണം: അമ്മയും ശിശുരോഗവിദഗ്ദ്ധയുമായ ഇന്ത്യന്‍ വംശജ യുഎസില്‍ അറസ്റ്റില്‍


ഒക്ലഹോമ : നാലുവയസുകാരിയുടെ ദുരൂഹമരണത്തില്‍ കുട്ടിയുടെ അമ്മയും ശിശുരോഗ വിദഗ്ദ്ധയുമായ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. യുഎസിലെ മിയാമിയില്‍ കുളത്തില്‍ മുങ്ങിമരിച്ചെന്ന് കരുതിയ നാല് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയും ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. നേഹ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തുത്. മകള്‍ സ്വമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു നേഹ ഗുപ്ത ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കുട്ടിയ കൊലപ്പെടുത്തിയ ശേഷം സ്വമ്മിംഗ് പൂളില്‍ വീണ് മരിച്ചതാണെന്ന് നേഹ നുണ പറയുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ഒക്ലഹോമയില്‍ നിന്നുള്ള 36 വയസ്സുള്ള ശിശുരോഗ വിദഗ്ദ്ധയായ നേഹ ഗുപ്ത, മുന്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന മകള്‍ ആര്യ തലാത്തിയോടൊപ്പം എല്‍ പോര്‍ട്ടലിലെ ഒരു ഹ്രസ്വകാല വാടക വീട്ടിലെത്തിയതായിരുന്നു. ജൂണ്‍ 27 ന് പുലര്‍ച്ചെ 4.30 ഓടെ അടിയന്തര നമ്പറായ 911 ലേക്ക് വിളിച്ച് മകള്‍ റെസിഡന്‍ഷ്യല്‍ പൂളില്‍ മുങ്ങിമരിച്ചതായി ഇവര്‍ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് ആര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും നേരത്തെ മരണംസംഭവിച്ചതായി സ്ഥിരീകരിച്ചു.

 ഉറങ്ങാന്‍ കിടന്നിരുന്ന മകള്‍ രാത്രിയില്‍ താനറിയാതെ പുറത്തേക്കിറങ്ങി നടക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണതാണെന്നായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ നേഹ പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്താനായില്ല. അതേസമയം കുട്ടിയുടെ വായിലും കവിളിലും ശക്തമായ പിടിച്ച് വച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് റി്‌പ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് മരണത്തില്‍ പോലീസിന് സംശയം തോന്നിയത്. കുട്ടിയുടേത് മുങ്ങി മരണമല്ലെന്നും ശ്വാസം മുട്ടിയുള്ള മരണമാണെന്നുമുള്ള നിഗമനത്തിലേക്ക് പോലീസെത്തി. എന്നാല്‍ കൊലപാതകക്കുറ്റം നേഹ ഇതുവരെ സമ്മതിച്ചിട്ടില്ല. നേഹ കുറ്റം ചെയ്യില്ലെന്നാണ് അവരുടെ അഭിഭാഷകനവും വാദിച്ചത്. അതേസമയം നേഹയ്ക്ക് ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. നേഹയെ അറസ്റ്റ് ചെയ്ത് ഒക്ലഹോമ സിറ്റിയിലെ ഒക്ലഹോമ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി.