എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ എടിഎഫിന്റെ ചുമതലയില്‍ നിന്ന് രഹസ്യമായി നീക്കം ചെയ്തു

എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ എടിഎഫിന്റെ ചുമതലയില്‍ നിന്ന് രഹസ്യമായി നീക്കം ചെയ്തു


വാഷിംഗ്ടണ്‍: എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ മദ്യം, പുകയില, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍(എടിഎഫ് )എന്നിവകൈകാര്യം ചെയ്യുന്ന ബ്യൂറോയുടെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രഹസ്യമായി നീക്കി. യുഎസ് ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോളിനെയാണ് പകരം നിയമിച്ചിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നേതൃമാറ്റം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പരസ്യപ്പെടുത്തിയിരുന്നില്ല. എഫ്ബിഐ ഡയറക്ടറും ആക്ടിംഗ് എടിഎഫ് മേധാവിയുമായ രണ്ട് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പട്ടേല്‍, എഫ്ബിഐയില്‍ നേതൃത്വം ഏറ്റെടുത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഫെബ്രുവരി 24 ന് എടിഎഫ് മേധാവിയായി സത്യപ്രതിജ്ഞ ചെയ്തത്.

എന്നാല്‍, ഫെബ്രുവരി അവസാനത്തോടെ എടിഎഫിലെ അദ്ദേഹത്തിന്റെ സേവനം അവസാനിച്ചെന്നാണ് വിവരം. അതേസമയം ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ബുധനാഴ്ച ഉച്ചവരെ അദ്ദേഹത്തിന്റെ പേരും ഫോട്ടോയും ഉണ്ടായിരുന്നുി. ഏപ്രില്‍ 7 ലെ ഔദ്യോഗിക എടിഎഫ് പത്രക്കുറിപ്പിലും പട്ടേലിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പട്ടേലിനെ നീക്കിയ വിവരം ഒരു നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ജോലി പ്രകടനവുമായി ബന്ധപ്പെട്ടല്ല മാറ്റമെന്നും പറഞ്ഞു. എഫ്ബിഐ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേലിനെ 'സെനറ്റ് സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെ എടിഎഫ് ഡയറക്ടറായി ചെറിയൊരു കാലാവധിയിലേക്ക് നിയമിച്ചെന്നേയുള്ളൂ എന്ന് വൈറ്റ് ഹൗസ് വക്താവ് ഹാരിസണ്‍ ഫീല്‍ഡ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.