ട്രംപിന്റെ കോളുകള്‍ മോഡി നിരസിച്ചു; യു എസ് പ്രസിഡന്റ് വിളിച്ചത് നാലുതവണ

ട്രംപിന്റെ കോളുകള്‍ മോഡി നിരസിച്ചു; യു എസ് പ്രസിഡന്റ് വിളിച്ചത് നാലുതവണ


ന്യൂഡല്‍ഹി: ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കെതിരെ യു എസ് തീരുവ ഇരട്ടിപ്പിച്ച നടപടി തുടങ്ങാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. 

ഇന്ത്യക്കെതിരെ 50 ശതമാനമായി തീരുവ ഉയര്‍ത്തിയത് അന്യായവും ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമായ തീരുമാനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. യു എസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് മോസ്‌കോയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുകയും ചെയ്തു.

2022 ഫെബ്രുവരിയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് എണ്ണ വിതരണം ഒഴിവാക്കുകയും ചെയ്തതിന് പിന്നാലെ ന്യൂഡല്‍ഹി റഷ്യന്‍ എണ്ണ കിഴിവില്‍ വാങ്ങുന്നതിലേക്ക് തിരിഞ്ഞിരുന്നു. യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധത്തിന് ഇത് ധനസഹായമാണെന്ന് യു എസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം ഇന്ത്യ ശക്തമായി നിരസിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, മുന്‍ യു എസ് പ്രതിനിധി എറിക് ഗാര്‍സെറ്റി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ 'ലോക ഊര്‍ജ്ജ വിപണി സ്ഥിരപ്പെടുത്താന്‍' ഇന്ത്യയെ യു എസ് പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അടുത്തിടെ വരെ അഭിപ്രായപ്പെടുകയും ചെയ്തു. 

ജര്‍മ്മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള ഫോണ്‍ കോളുകളെ കുറഞ്ഞത് നാല് തവണയെങ്കിലും നിരാകരിച്ചിട്ടുണ്ട്. 2025ല്‍ ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച മിക്ക വ്യാപാര സംഘര്‍ഷങ്ങള്‍ക്കും ഒരേ മാതൃകയാണ് പിന്തുടര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന കമ്മിയെക്കുറിച്ച് ഒന്നിലധികം തവണ അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് ഉയര്‍ന്ന താരിഫ് ഭീഷണികള്‍ ഉയര്‍ത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഓരോ രാജ്യവുമായും ചര്‍ച്ചകള്‍ ആരംഭിച്ചത്. താരിഫ് ചുമത്തുന്നതിന് മുമ്പ് ട്രംപ് പലപ്പോഴും ഒരു ഇളവ് നല്‍കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മറ്റ് സന്ദര്‍ഭങ്ങളില്‍ തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെ ഉയര്‍ന്ന താരിഫുകള്‍ കുറയ്ക്കുന്നതിന് മുമ്പ് പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഇതുവരെ, താരിഫ് തര്‍ക്കത്തില്‍ യു എസ് പ്രസിഡന്റ് എല്ലാ എതിരാളികളെയും പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യു എസ് താരിഫുകള്‍ ഇരട്ടിയായത് ചൈനയുമായി ബന്ധം ശക്തമാകാനാണ് വഴിയൊരുക്കിയത്. 

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഷിംഗ്ടണ്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ യു എസ് ഓര്‍ഡറുകളില്‍ കുത്തനെ ഇടിവ് വരുത്താന്‍ തയ്യാറെടുക്കുകയാണ്. ഇത് പിരിമുറുക്കം വര്‍ധിപ്പിക്കും.