പൊതു മാധ്യമങ്ങള്‍ക്ക് ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവിനെതിരെ എന്‍പിആര്‍ കേസിന്

പൊതു മാധ്യമങ്ങള്‍ക്ക് ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവിനെതിരെ എന്‍പിആര്‍ കേസിന്


ന്യൂയോര്‍ക്ക്: നാഷണല്‍ പബ്ലിക് റേഡിയോയും അതിന്റെ മൂന്ന് പ്രാദേശിക സ്റ്റേഷനുകളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തു. സംഘടനയ്ക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് വാദിച്ചാണ് കേസ്.

പിബിഎസിനും എന്‍പിആറിനുമുള്ള പൊതു സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് എന്‍പിആര്‍, കൊളറാഡോ പബ്ലിക് റേഡിയോ, ആസ്പന്‍ പബ്ലിക് റേഡിയോ, കെയുടിഇ, ഇന്‍കോര്‍പ്പറേറ്റഡ് എന്നിവര്‍ വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗിനും മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ക്കും 'എന്‍പിആറിനും പിബിഎസിനുമുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കാന്‍' നിര്‍ദ്ദേശിക്കുകയും വാര്‍ത്താ സ്ഥാപനങ്ങള്‍ക്കുള്ള പൊതു ധനസഹായത്തിന്റെ പരോക്ഷ സ്രോതസ്സുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഈ മാസം ആദ്യമാണ് പുറപ്പെടുവിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിംഗില്‍ 'പക്ഷപാതം' ഉണ്ടെന്ന് ആരോപിച്ചതിന് ശേഷമാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമല്ല. പ്രസിഡന്റ് ഇഷ്ടപ്പെടാത്ത വാര്‍ത്തകളുടെയും മറ്റ് പ്രോഗ്രാമിംഗുകളുടെയും ഉള്ളടക്കത്തിന് എന്‍പിആറിനെ ശിക്ഷിക്കാനും എന്‍പിആറും രാജ്യത്തുടനീളമുള്ള പബ്ലിക് റേഡിയോ സ്റ്റേഷനുകളും ഒന്നാം ഭേദഗതി അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കുന്നത് തടയാനും ഓര്‍ഡര്‍ ലക്ഷ്യമിടുന്നു,' എന്ന് കേസ് ആരോപിക്കുന്നു.

ഉത്തരവ് പ്രതികാരവും വിവേചനവും ഒന്നാം ഭേദഗതിയുടെ ലംഘനവുമാണെന്നും എന്‍പിആറിന്റേയും ലോക്കല്‍ മെമ്പര്‍ സ്റ്റേഷനുകളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും എഡിറ്റോറിയല്‍ വിവേചനാധികാരത്തെയും തടസ്സപ്പെടുത്തുന്നുവെന്നും പറഞ്ഞു.

വോയ്സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്/ റേഡിയോ ലിബര്‍ട്ടി തുടങ്ങിയ സര്‍ക്കാര്‍ നടത്തുന്ന വാര്‍ത്താ ഉറവിടങ്ങളെ ഇല്ലാതാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങളും കോടതി പോരാട്ടങ്ങള്‍ക്ക് കാരണമായി.

ഭരണകൂടം മാധ്യമങ്ങളുമായി നിരവധി മേഖലകളില്‍ എതിര്‍പ്പുണ്ട്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എബിസി, സിബിഎസ്, എന്‍ബിസി ന്യൂസ്  എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ട്രംപ് ഉത്തരവിട്ടതുപോലെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് മാറ്റേണ്ടതില്ല എന്ന സംഘടനയുടെ തീരുമാനത്തിന് മറുപടിയായി ചില പരിപാടികളിലേക്കുള്ള പ്രവേശനം ഭരണകൂടം നിയന്ത്രിച്ചതിനെത്തുടര്‍ന്ന് അസോസിയേറ്റഡ് പ്രസ്സും കോടതിയില്‍ പോയിരുന്നു.