ട്രംപിന്റെ താരിഫുകള്‍ക്കെതിരായ കീഴ്‌കോടതി വിധികള്‍ പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി

ട്രംപിന്റെ താരിഫുകള്‍ക്കെതിരായ കീഴ്‌കോടതി വിധികള്‍ പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗോള താരിഫുകളെക്കുറിച്ചുള്ള വാദങ്ങള്‍ കേള്‍ക്കാന്‍ യുഎസ് സുപ്രീം കോടതി ചൊവ്വാഴ്ച സമ്മതിച്ചു.  താരിഫുകള്‍ക്കെതിരെ കീഴ് കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ ട്രംപ് ഭരണകൂടം സമര്‍പ്പിച്ച അതിവേഗ അപ്പീല്‍ ഏറ്റെടുത്തുകൊണ്ടാണ് സുപ്രീംകോടതിയുടെ നീക്കം.

കോടതി കേസ് പരിഗണിക്കുന്നതുവരെ നിലവിലുള്ള താരിഫുകള്‍ തുടരും.

ഏപ്രിലില്‍ വൈറ്റ് ഹൗസ് പ്രഖ്യാപിച്ച 'ലിബറേഷന്‍ ഡേ' താരിഫുകളും അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ഫെന്റനൈലിനെ ചെറുക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ചൈന, മെക്‌സിക്കോ, കാനഡ എന്നിവയ്‌ക്കെതിരെ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ താരിഫുകളും ഉള്‍പ്പെടെ തന്റെ ഭരണകൂടം നിരവധി ഇറക്കുമതി നികുതികള്‍ ചുമത്തി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ കീഴ്‌ക്കോടതി വിധി റദ്ദാക്കാന്‍ ജഡ്ജിമാരില്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകത്തെ നിര്‍ണയിക്കാനൊരുങ്ങുന്ന ഈ കേസ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള കോടതിയുടെ സുപ്രധാന വിധിക്കായി അവശേഷിക്കുകയാണ്. കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ അടിയന്തര താരിഫുകള്‍ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന ചോദ്യവും കേസ് ഉയര്‍ത്തുന്നു.

നവംബര്‍ ആദ്യവാരം കേസില്‍ വാദങ്ങള്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. സാധാരണയായി ജൂണ്‍ അവസാനത്തോടെ ഒരു തീരുമാനം പ്രതീക്ഷിക്കാം. എന്നാല്‍ ഈ സാഹചര്യത്തില്‍, അവലോകനം വേഗത്തിലാക്കുമെന്ന് കോടതി പറഞ്ഞു.

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തെ ആശ്രയിച്ച് താരിഫ് ചുമത്തുന്നതിലൂടെ ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കണ്ടെത്തിയ വാഷിംഗ്ടണിലെ ഒരു ഫെഡറല്‍ അപ്പീല്‍ കോടതിയില്‍ നിന്ന് ഓഗസ്റ്റ് അവസാനം പുറത്തുവന്ന ഭിന്നാഭിപ്രായങ്ഹളുയര്‍ത്തിയ വിധിയെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്. താരിഫ് ഉള്‍പ്പെടെയുള്ള നികുതികള്‍ ചുമത്താനുള്ള അധികാരം ഭരണഘടനാ പരമായി
കോണ്‍ഗ്രസിനാണെന്നും പ്രസിഡന്റില്‍ ഏകപക്ഷീയമായി നിക്ഷിപ്തമല്ലെന്നുമായിരുന്നു അപ്പീല്‍ കോടതിയുടെ വിധി.