എഫ് ഡി എ കമ്മീഷണര്‍ സ്ഥാനമൊഴിയുന്നതായി ട്രംപ്

എഫ് ഡി എ കമ്മീഷണര്‍ സ്ഥാനമൊഴിയുന്നതായി ട്രംപ്


വാഷിങ്ടണ്‍: യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) കമ്മീഷണര്‍ മാര്‍ട്ടി മകറി സ്ഥാനമൊഴിയുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാക്‌സിനുകള്‍, ഇ-സിഗരറ്റുകള്‍, ഗര്‍ഭച്ഛിദ്ര മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ രാജി.

മാര്‍ട്ടി വളരെ നല്ല വ്യക്തിയാണെന്നും അദ്ദേഹം ഇനി മുന്നോട്ട് പോയി നല്ല ജീവിതം നയിക്കുമെന്നും 

മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

സര്‍ജനായ മാര്‍ട്ടി മകറി കോവിഡ് കാലത്ത് പ്രധാന ആരോഗ്യനയങ്ങളെ വിമര്‍ശിച്ചതിലൂടെയാണ് ശ്രദ്ധ നേടിയത്.കോവിഡ് കാലത്തെ നിയന്ത്രണങ്ങളും വാക്‌സിന്‍ നയങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

എഫ് ഡി എയുടെ ചുമതലയേറ്റ ശേഷം അദ്ദേഹം ഏജന്‍സിയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിനുകള്‍, മരുന്നുകള്‍, ഭക്ഷ്യസുരക്ഷ എന്നിവ നിയന്ത്രിക്കുന്ന ഈ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനവും പിന്തുണയും ഒരേസമയം നേടി.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മകറിയുടെ നേതൃത്വത്തില്‍ മരുന്ന് അംഗീകാര നടപടികള്‍ വൈകുകയും അനിശ്ചിതത്വം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു. അതേസമയം, പൊതുജനാരോഗ്യ വിദഗ്ധര്‍ കോവിഡ് വാക്‌സിനുകളുമായി ബന്ധപ്പെട്ട് എഫ് ഡി എ പുറത്തിറക്കിയ ഒരു കുറിപ്പ് തെറ്റിദ്ധാരണകള്‍ ശക്തിപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ചു.

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ചില കോണ്‍സര്‍വേറ്റീവ് ഗ്രൂപ്പുകള്‍ ഗര്‍ഭച്ഛിദ്ര മരുന്നായ മിഫെപ്രിസ്റ്റോണ്‍ സംബന്ധിച്ച പരിശോധനയില്‍ മകറി മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു.

ഇ-സിഗരറ്റുകളുടെ വര്‍ഗ്ഗീകരണം അനുവദിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെയും അദ്ദേഹം ഭാഗികമായി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവജനങ്ങളില്‍ അവയുടെ ഉപയോഗം വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായും അറിയുന്നു.

വാക്‌സിന്‍ വിമര്‍ശകനായി അറിയപ്പെടുന്ന റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. സി ഡി സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ നേതൃത്വ മാറ്റങ്ങളും വിവാദമായിരുന്നു.

എഫ് ഡി എയുടെ നയങ്ങള്‍ അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര സേവനങ്ങളെയും ബാധിക്കുന്നതായാണ് വിലയിരുത്തല്‍. നിലവില്‍ അമേരിക്കയിലെ ഗര്‍ഭച്ഛിദ്രങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും മരുന്ന് അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2022ല്‍ സുപ്രിം കോടതി ദേശീയ ഗര്‍ഭച്ഛിദ്ര സംരക്ഷണം റദ്ദാക്കിയതിന് പിന്നാലെ ഈ സേവനങ്ങളുടെ ഉപയോഗം രാജ്യത്ത് വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.