ഇറാനിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും അവര്‍ വാക്ക് തെറ്റിക്കുന്നുവെന്നും ട്രംപ്

ഇറാനിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും അവര്‍ വാക്ക് തെറ്റിക്കുന്നുവെന്നും ട്രംപ്


വാഷിംഗ്ടണ്‍: ആണവപരിപാടിയെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാനിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയും യാഥാര്‍ഥ്യം വളച്ചൊടിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം ആരോപിച്ചു.

ക്യാമ്പ് ഡേവിഡില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു ട്രംപ്.

'അവര്‍ കള്ളം പറയുന്നു. വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും സംസാരിക്കാന്‍ തയ്യാറാണെന്ന് പറയുമെങ്കിലും അവര്‍ പലപ്പോഴും വാക്ക് തെറ്റിക്കാറുണ്ട്,' ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മുതിര്‍ന്ന ഉപദേഷ്ടാവ് ജാരഡ് കുഷ്‌നര്‍, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരാണ് അമേരിക്കന്‍ സംഘത്തിന്റെ ഭാഗമെന്ന് ട്രംപ് പറഞ്ഞു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടന്നതെന്നും ട്രംപ് ആരോപിച്ചു.

ഇറാനെതിരെ വീണ്ടും സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് തള്ളിക്കളയാനാകില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

'അങ്ങനെയൊരു സാധ്യതയില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയാകും. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

ഇറാന് ഇത്തരം നടപടികള്‍ ദീര്‍ഘകാലം തുടരാന്‍ കഴിയില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

'ചിലപ്പോള്‍ അവര്‍ക്ക് അല്‍പം ശക്തി ലഭിച്ചേക്കാം. എന്നാല്‍ പിന്നീട് അവര്‍ കൂടുതല്‍ ദുര്‍ബലരാകും. ഒടുവില്‍ അവരുടെ ശക്തി ക്ഷയിച്ചുപോകും,' അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവപരിപാടിയും പശ്ചിമേഷ്യന്‍ മേഖലയുടെ സുരക്ഷയും സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കങ്ങള്‍ക്കിടെ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍.