റിയാദ്: യു എസും സൗദി അറേബ്യയും തമ്മില്‍ 142 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്നാണ് വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്. സൗദി അറേബ്യയ്ക്ക് അത്യാധുനിക യുദ്ധോപകരണങ്ങള്‍ നല്‍കുന്നതാണ് കരാര്‍.
പ്രതിരോധ കരാറില്‍ സൈനിക സംവിധാനങ്ങള്‍, ആയുധങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മറ്റ് വാണിജ്യ ഇടപാടുകള്‍, ഗ്യാസ് ടര്‍ബൈനുകളുടെ കയറ്റുമതിയും കരാറിലുണ്ട്.
ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ ഖത്തറും യു എ ഇയുമുണ്ട്. സാമ്പത്തിക വിഷയങ്ങള്‍ കേന്ദ്രീകരിച്ച സന്ദര്‍ശനത്തില്‍ ട്രംപ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും മറ്റ് പ്രധാന കരാറുകള്‍ നേടാനുമാണ് ലക്ഷ്യമിടുന്നത്.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യു എസില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇത് ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ട്രംപ് പറഞ്ഞു.
തന്റെ രണ്ടാം ടേമിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ചയാണ് ട്രംപ് റിയാദില്‍ എത്തിയത്.
മെയ് ആദ്യ വാരത്തില്‍ സൗദി അറേബ്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് 3.3 ബില്യണ്‍ ഡോളറിന്റെ എയര്‍-ടു-എയര്‍ മിസൈലുകള്‍ക്കുള്ള പ്രാരംഭ അനുമതിയും യു എസ് നല്‍കി. ഈ ആയുധ ഇടപാടില്‍ വില്‍പ്പനയും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1,000 എഐഎം-120സി-8 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനങ്ങള്‍, മറ്റ് സാങ്കേതിക പിന്തുണ എന്നിവ വില്‍പ്പനയില്‍ ഉള്‍പ്പെടുന്നു.