യു എസില്‍ കുറ്റവാളിയെ പോലെ ബന്ധിച്ച് തറയില്‍ കിടത്തി ഇന്ത്യന്‍ യുവാവിനെ നാടുകടത്തുന്ന വീഡിയോ

യു എസില്‍ കുറ്റവാളിയെ പോലെ ബന്ധിച്ച് തറയില്‍ കിടത്തി ഇന്ത്യന്‍ യുവാവിനെ നാടുകടത്തുന്ന വീഡിയോ


ന്യൂജേഴ്‌സി: യു എസ് എയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈകള്‍ ബന്ധിച്ച് തറയില്‍ കിടത്തിയ വീഡിയോ പ്രചരിച്ചു. യുവാവ് കരയുകയാണെന്നും അധികൃതര്‍ കുറ്റവാളിയെ പോലെയാണ് പെരുമാറുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഇന്ത്യന്‍- അമേരിക്കന്‍ സംരംഭകരനായ കുനാല്‍ ജെയിന്‍ ആണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിദ്യാര്‍ഥിയെ സഹായിക്കാനും ജെയിന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു.

ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഒരു യുവ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാടുകടത്തുന്നത് താന്‍ കണ്ടുവെന്നും കൈകള്‍ ബന്ധിച്ച് കുറ്റവാളിയെ പോലെ പെരുമാറുമ്പോള്‍ അയാള്‍ കരയുകയാണെന്നും അദ്ദേഹം എക്‌സില്‍ എഴുതി. 

സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാണ് അവന്‍ വന്നതെന്നും ഉപദ്രവിക്കരുതെന്നും ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ തനിക്ക് നിസ്സഹായതയും ഹൃദയം തകര്‍ന്നും തോന്നിയെന്നും ഇതൊരു മനുഷ്യ ദുരന്തമാണെന്നും  ഹെല്‍ത്ത്‌ബോട്ട്‌സ് എഐ പ്രസിഡന്റ് കുനാല്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ അദ്ദേഹം പങ്കിട്ട ദൃശ്യങ്ങളില്‍ അധികൃതര്‍ ഇന്ത്യന്‍ പൗരനെ തറയില്‍ കെട്ടിയിരിക്കുന്നതായി കാണിക്കുന്നുണ്ട്. 'പോര്‍ട്ട് അതോറിറ്റി പോലീസ്' എന്നെഴുതിയ തൊപ്പി ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെയും കാണാം. 

ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമുള്ള ഒരു ഗതാഗത നിയമ നിര്‍വ്വഹണ ഏജന്‍സിയാണ് പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. വിമാനത്താവളങ്ങള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, ബസ് ടെര്‍മിനലുകള്‍, തുറമുഖങ്ങള്‍, റെയില്‍ ഗതാഗതം, വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം തുടങ്ങിയ തുറമുഖ അതോറിറ്റിയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇവരുടെ ചുമതല. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഗതാഗതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പൊലീസ് സേനയാണിത്.

വിദ്യാര്‍ഥി ഹരിയാനവി സംസാരിക്കുന്നതായാണ് കാണപ്പെട്ടതെന്ന് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ അദ്ദേഹം വിശദമാക്കുന്നു. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യക്കാരെ നാടുകടത്തുന്ന സമാനമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സന്ദര്‍ശനത്തിന്റെ കാരണം വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയാത്തതാണ് ഇത്തരം നാടുകടത്തല്‍ നീക്കങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വിസ ലഭിക്കുന്ന കുട്ടികള്‍ വിമാനത്തില്‍ കയറി യു എസിലെത്തുന്നുണ്ടെങ്കിലും ഏതോ കാരണത്താല്‍ ഇമിഗ്രേഷന്‍ അധികാരികളെ സന്ദര്‍ശിച്ചതിന് കാരണം വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നതോടെ കുറ്റവാളികളെപ്പോലെ വൈകുന്നേരത്തെ വിമാനത്തില്‍ അവരെ തിരിച്ചയക്കുകയാണെന്നും അദ്ദേഹം പറയുന്നു. എല്ലാ ദിവസവും അത്തരം മൂന്നോ നാലോ കേസുകള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഇത്തരം കേസുകള്‍ കൂടുതലായി ഉണ്ടായിട്ടുണ്ടെന്നും ജെയിന്‍ എഴുതി.