ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല

ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല


കോഴിക്കോട്: കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്കുകപ്പലിലെ തീ അണയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. ഇതില്‍ 157 കണ്ടെയ്‌നറുകളില്‍ സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവകവും ഖരവുമായ രൂപത്തിലുള്ള വസ്തുക്കളുണ്ടെന്നാണ് വിവരം.


കണ്ടെയ്നറുകളില്‍ എന്താണെന്ന കൃത്യമായ വിവരം ലഭ്യമായാല്‍ മാത്രമേ തീ അണക്കാന്‍ സാധിക്കുകയുളളു. തീപിടിച്ച് 20 കണ്ടെയ്നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുണ്ട്. കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് മറ്റു കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ട്. തനിയെ തീപിടിക്കുന്ന ഉള്‍പ്പടെ നാലുതരം രാസവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കണ്ടെയിനറുകളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

കപ്പലിന്റെ നിലവിലെ സ്ഥിതി വിവരങ്ങള്‍ സിംഗപ്പൂര്‍ ഷിപ്പിംഗ് അധികൃതര്‍ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജീവനക്കാരില്‍ നാലുപേരെ കാണാതായിട്ടുണ്ട്. പൊള്ളലേറ്റ അഞ്ചില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്.