ധാക്കയില്‍ പൊതുസമ്മേളനങ്ങളും റാലികളും യൂനുസ് സര്‍ക്കാര്‍ വിലക്കി

ധാക്കയില്‍ പൊതുസമ്മേളനങ്ങളും റാലികളും യൂനുസ് സര്‍ക്കാര്‍ വിലക്കി


ധാക്ക: ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് (ഡിഎംപി) തലസ്ഥാനത്തെ അധികാര സ്ഥാനത്തെ എല്ലാ പൊതുസമ്മേളനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. മുഹമ്മദ് യൂനുസിന്റെ ഔദ്യോഗിക വസതിയായ ജമുന ഗസ്റ്റ് ഹൗസും ബംഗ്ലാദേശ് സെക്രട്ടേറിയറ്റും പരിസര പ്രദേശങ്ങളും ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് അനിശ്ചിതകാലത്തേക്ക് സീല്‍ ചെയ്തതായി ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഴ്ചകളായി തുടരുന്ന സിവില്‍ സര്‍വീസ് പ്രതിഷേധങ്ങള്‍ക്കിടെയാണ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയത്. ധാക്ക സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യൂനുസ് ഗവണ്‍മെന്റിന്റെ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധത്തിലാണ്. 'നിയമവിരുദ്ധമായ കറുത്ത നിയമം' ഉടന്‍ പിന്‍വലിക്കണമെന്നാണ് സിവില്‍ സര്‍വീസുകാരുടെ ആവശ്യം. 

പൊതു ക്രമസമാധാനത്തിന്റെയും മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ സുരക്ഷയുടെയും താത്പര്യം മുന്‍നിര്‍ത്തിയാണ് സെന്‍ട്രല്‍ ധാക്ക പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഡിഎംപി കമ്മീഷണര്‍ എസ്എം സസത്ത് അലി പറഞ്ഞു.

ഈദിനോടനുബന്ധിച്ച് പ്രതിഷേധങ്ങളുടെ തീവ്രതയ്ക്ക് താത്ക്കാലിക വിരാമം ഉണ്ടായെങ്കിലും ജൂണ്‍ 15-നകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ധാക്ക ആസ്ഥാനമായുള്ള ന്യൂ ഏജ്ബിഡി റിപ്പോര്‍ട്ട് ചെയ്തു.

2024 ഓഗസ്റ്റ് 8 മുതല്‍ അധികാരത്തിലിരിക്കുന്ന യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ വലിയ വെല്ലുവിളികളും പ്രതിഷേധങ്ങളുമാണ് നേരിടുന്നത്. 2026 ഏപ്രില്‍ ആദ്യവാരത്തോടെ ജുഡീഷ്യല്‍, സ്ഥാപന പരിഷ്‌കാരങ്ങളും സ്വതന്ത്ര തെരഞ്ഞെടുപ്പുകളും നടത്തുമെന്ന് യൂനുസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ യൂനുസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പില്ലാതെ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. വ്യക്തമായ തെരഞ്ഞെടുപ്പ് സമയക്രമം ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ആര്‍മി ചീഫ് ജനറല്‍ വക്കര്‍-ഉസ്-സമാന്റെ നേതൃത്വത്തിലുള്ള സൈന്യവും 2025 ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സൈന്യത്തിന്റെയും ബിഎന്‍പിയുടെയും എതിര്‍പ്പിന് പുറമേ മെയ് 27ന് പ്രതിഷേധിച്ച സിവില്‍ സര്‍വീസുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

ഭാവിയില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് ബംഗ്ലാദേശ് സെക്രട്ടേറിയറ്റ് ഓഫീസേഴ്സ്- എംപ്ലോയീസ് യൂണിറ്റി ഫോറത്തിന്റെ സഹ-ചെയര്‍മാന്‍ നൂറുല്‍ ഇസ്ലാം പറഞ്ഞു.

ബംഗ്ലാദേശില്‍ അസംതൃപ്തി പുകയുകയും പ്രതിഷേധങ്ങള്‍ രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ്.