ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മാറ്റി

ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മാറ്റി


വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആക്‌സിയം -4 ദൗത്യത്തിന്റെ വിക്ഷേപണം മൂന്നാം തവണയും മാറ്റി. വിക്ഷേപണ മേഖലയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യ, യു എസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശയാത്രികരെ ഉള്‍ക്കൊള്ളുന്ന ആക്‌സ്-4 ദൗത്യം ജൂണ്‍ 11ന് വൈകിട്ട് ഇന്ത്യന്‍ സമയം അഞ്ചരയ്ക്കായിരിക്കും കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുക.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍  നാഴികക്കല്ലായ ദൗത്യം ആക്‌സിയം സ്‌പേസ്, നാസ, സ്‌പേസ് എക്‌സ്, ഐഎസ്ആര്‍ഒ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. 

ഇന്ത്യന്‍ വ്യോമസേന പൈലറ്റും ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികനുമായ ശുഭാന്‍ഷു ശുക്ല, മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (മുന്‍ നാസ ബഹിരാകാശയാത്രികന്‍), ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരോടൊപ്പം മിഷന്റെ പൈലറ്റായി സേവനമനുഷ്ഠിക്കും.

കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് ആക്സിയം-4 ക്രൂ യാത്ര ചെയ്യുക.

മെയ് 29ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ എട്ടിലേക്കും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 10ലേക്കും മാറ്റുകയായിരുന്നു.