വാഷിംഗ്്ടൺ: ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ. ഇന്ത്യയുടെ ഭീകരതക്കെതിരായ പോരാട്ടത്തിന് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യു.എസ് ഇന്ത്യക്ക് വിഭവങ്ങളും ഊർജ്ജവും നൽകി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇതെല്ലാം ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ്. തീവ്രവാദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് യു.എസിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാകിസ്താനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ സിവിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആക്രമണം ഉണ്ടായാൽ നേരിടേണ്ട ഒരുക്കങ്ങളിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് മോക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങൾ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതും പരിശീലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒഴിപ്പിക്കൽ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊതുജനത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി നിർണായക ചർച്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് സായുധസേനയുമായി ചേർന്ന് ശത്രുവിന് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് യു.എസ് സ്പീക്കർ മൈക്ക് ജോൺസൺ
