ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ശിക്ഷിച്ചു

ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ശിക്ഷിച്ചു


ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തില്‍ 80 വയസുകാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ലെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചു. പാര്‍ക്കില്‍ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെ കല്ലെറിഞ്ഞു കൊന്ന പ്രതികളില്‍ 15 വയസുകാരന് ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്.

അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസുകാരിയെ ജയില്‍ ശിക്ഷയില്‍ നിന്ന് കോടതി ഒഴിവാക്കി. പെണ്‍കുട്ടിയ്ക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്.

അച്ഛനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയെന്ന് മകള്‍ സൂസന്‍ പറഞ്ഞു. 2024 സെപ്റ്റംബര്‍ ഒന്നിനു വൈകിട്ടാണ് വീടിന് തൊട്ടടുത്തുളള പാര്‍ക്കില്‍ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെ കുട്ടികള്‍ കല്ലെറിഞ്ഞത്.

ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച കോലി തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു. പാര്‍ക്കിന്റെ തൊട്ടടുത്തുളള വീട്ടിലാണ് കോലിയും ഭാര്യയും താമസിച്ചിരുന്നത്.

പാര്‍ക്കിലെ സിസിടി ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. കല്ലേറില്‍ കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.