തായ്‌ലന്‍ഡുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ

തായ്‌ലന്‍ഡുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ


നോംപെന്‍: രണ്ടു ദിവസത്തെ സംഘര്‍ഷത്തിന് ശേഷം തായ്ലന്‍ഡുമായി വെടിനിര്‍ത്തലിന് കംബോഡിയയുടെ ആഹ്വാനം.

തന്റെ രാജ്യം 'നിരുപാധികമായി' വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായും നോംപെന്‍ 'തര്‍ക്കത്തിന് സമാധാനപരമായ പരിഹാരം' ആഗ്രഹിക്കുന്നുണ്ടെന്നും യു എന്നിലെ കംബോഡിയയുടെ അംബാസഡര്‍ ഛിയ കിയോ പറഞ്ഞു. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെക്കുറിച്ച് തായ്ലന്‍ഡ് പരസ്യമായി പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ നേരത്തെ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. 

ആദ്യ വെടിവയ്പ്പ് നടത്തിയതായി പരസ്പരം ആരോപിക്കുന്ന ഇരു രാജ്യങ്ങളിലുമായി കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഏറ്റുമുട്ടലുകള്‍ 'യുദ്ധത്തിലേക്ക് നീങ്ങാന്‍' സാധ്യതയുണ്ടെന്ന് തായ്ലന്‍ഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായാചായ് മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ പോരാട്ടത്തില്‍ ശക്തമായ ആയുധങ്ങളും ഉള്‍പ്പെടുന്നുവെന്നും അതിര്‍ത്തിയിലെ 12 സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കംബോഡിയ സിവിലിയന്‍ പ്രദേശങ്ങളിലേക്ക് വെടിയുതിര്‍ത്തതായും അതിന്റെ റോക്കറ്റുകളുടെ പരിധിയിലുള്ളതായി കരുതപ്പെടുന്ന എല്ലാ ഗ്രാമങ്ങളെയും ഒഴിപ്പിച്ചതായും തായ്ലന്‍ഡ് ആരോപിച്ചു.

അതോടൊപ്പം തായ്ലന്റും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതായി കംബോഡിയയും ആരോപിച്ചു. സിവിലിയന്‍ ജനതയെ ബാധിക്കുന്നതിനാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളോട് തായ്ലന്‍ഡ് പ്രതികരിച്ചിട്ടില്ല.

ആഗോള നേതാക്കള്‍ അടിയന്തര വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചിട്ടും സംഘര്‍ഷത്തില്‍ മൂന്നാം കക്ഷി മധ്യസ്ഥതയുടെ 'ആവശ്യമില്ല' എന്ന് തായ്ലന്‍ഡ് വിദേശകാര്യ മന്ത്രി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷന്റെ (ആസിയാന്‍) അധ്യക്ഷനായ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ വാഗ്ദാനം ചെയ്തിരുന്നു.

'ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കുക, സാധാരണക്കാരുടെ സംരക്ഷണം, സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം' എന്നിവയ്ക്കായി യു എസ് ആവശ്യപ്പെട്ടു.

രാജ്യത്തെ സുരിന്‍, ഉബോണ്‍ റാറ്റ്ചത്താനി, ശ്രീസാകേത് പ്രവിശ്യകളില്‍ 14 സാധാരണക്കാരും ഒരു സൈനികനും കൊല്ലപ്പെട്ടതായി തായ്ലന്‍ഡ് പറയുന്നു. കംബോഡിയയിലെ പ്രവിശ്യാ അധികാരികള്‍ കുറഞ്ഞത് ഒരു സാധാരണക്കാരനെങ്കിലും കൊല്ലപ്പെട്ടതായാണ് പറയുന്നത്. 

അതിര്‍ത്തിക്ക് സമീപം തായ് സൈനികരെ നിരീക്ഷിക്കാന്‍ കംബോഡിയയുടെ സൈന്യം ഡ്രോണുകള്‍ വിന്യസിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് തായ്ലന്‍ഡ് പറയുന്നു.

അതിര്‍ത്തിക്കടുത്തുള്ള ഒരു ഖെമര്‍- ഹിന്ദു ക്ഷേത്രത്തിലേക്ക് മുന്നേറി മുന്‍ കരാര്‍ ലംഘിച്ചപ്പോഴാണ് തായ് പട്ടാളക്കാര്‍ സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് കംബോഡിയ പറയുന്നു.

100 വര്‍ഷത്തിലേറെ മുമ്പ്, ഫ്രഞ്ച് കംബോഡിയ അധിനിവേശത്തിനുശേഷം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചപ്പോഴാണ് തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്.

വര്‍ഷങ്ങളായി ഇടയ്ക്കിടെ ഏറ്റുമുട്ടുകയും ഇരുവശത്തും സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 

മെയ് മാസത്തില്‍ ഒരു കംബോഡിയന്‍ സൈനികന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ഒരു ദശാബ്ദത്തിലേറെയായി ഉഭയകക്ഷി ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്.