തെഹ്റാന്‍: യു എസിന്റെ 'ഉജ്ജ്വലമായ തന്ത്രരഹിത യുദ്ധ'ത്തെ പരിഹസിച്ച് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതിന് ശേഷമുള്ള എക്‌സ് പോസ്റ്റിലായിരുന്നു സ്പീക്കറുടെ പരിഹാസം.
ഇറാന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഗാലിബാഫ് പരിഹസിച്ചു.
തുടര്‍ച്ചയായി 37 തവണ ഇറാനെ പരാജയപ്പെടുത്തിയ ശേഷം അവര്‍ ആരംഭിച്ച ഈ തന്ത്രരഹിത യുദ്ധത്തെ ഇപ്പോള്‍ 'ഭരണമാറ്റ'ത്തില്‍ നിന്ന് 'ഹേയ്! നമ്മുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടെത്തുമോ? ദയവായി?' എന്നതിലേക്ക് തരംതാഴ്ന്നിരിക്കുന്നു' എന്നാണ് ഗാലിബാഫ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞത്.
'കൊള്ളാം. എന്തൊരു അവിശ്വസനീയമായ പുരോഗതി. സമ്പൂര്‍ണ്ണ പ്രതിഭകള്‍' എന്നും അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു. യു എസിന്റെ മുറിവില്‍ ഉപ്പ് പുരട്ടുന്ന നിലപാടാണ് ഇറാന്‍ സ്പീക്കര്‍ സ്വീകരിച്ചത്.
ഗാലിബാഫിന്റെ എക്‌സ് അക്കൗണ്ട് അടുത്തിടെ മീമുകള്‍ പോസ്റ്റ് ചെയ്ത് സജീവമായിരുന്നു. ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഗാലിബാഫിനെ സാധ്യതയുള്ള പങ്കാളിയായും ഇറാന്റെ ഭാവി നേതാവായും പരിഗണിക്കുന്നുണ്ടായിരുന്നു.
മാര്‍ച്ച് 31ന് ഇറാനില്‍ ഭരണമാറ്റം ഉണ്ടായതായി പറഞ്ഞ ട്രംപ് പുതിയ ഇറാനിയന്‍ നേതാക്കള്‍ 'വളരെ കുറച്ച് തീവ്രവാദികളും' കൂടുതല്‍ 'യുക്തിസഹമായവരു'മാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) എയ്റോസ്പേസ് ഫോഴ്സ് പ്രവര്‍ത്തിപ്പിക്കുന്ന പുതുതായി വിന്യസിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് മധ്യ ഇറാനു മുകളില്‍ യു എസ് യുദ്ധ വിമാനത്തെ തകര്‍ത്തത്.
യു എസിന്റെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ നഷ്ടം സംഘര്‍ഷത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് വിശകലന വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വളരെ മോശമായതിനാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് രാജ്യത്തിന് മുകളിലൂടെ തടസ്സമില്ലാതെ പറക്കാന്‍ കഴിയുമെന്ന് പെന്റഗണ്‍ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ യു എസ് യുദ്ധവിമാനം വെടിവച്ചിട്ടത്.
തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അയച്ച ഒരു യു എസ് ഹെലികോപ്ടറും വെടിവച്ചിട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു, അതേസമയം തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റുമാരെ കണ്ടെത്തുന്ന പൗരന് 60,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് തെഹ്റാന്‍ പ്രഖ്യാപിച്ചു.
