ഇന്ത്യന്‍ തുറമുഖത്തേക്കുള്ള ഇറാനിയന്‍ ക്രൂഡ് ഓയില്‍ കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു

ഇന്ത്യന്‍ തുറമുഖത്തേക്കുള്ള ഇറാനിയന്‍ ക്രൂഡ് ഓയില്‍ കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു


ബറോഡ: ഇന്ത്യയിലേക്ക് പോവുകയായിരുന്ന യു എസ് അനുമതിയുള്ള ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ചൈനയിലേക്ക് ലക്ഷ്യം മാറ്റി. കപ്പല്‍ ഗുജറാത്തിലേക്ക് വന്നിരുന്നുവെങ്കില്‍ ഏകദേശം ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഇറാനിയന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ഇതായിരിക്കുമായിരുന്നു. എങ്കിലും കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എ ഐ എസ്) ട്രാന്‍സ്പോണ്ടര്‍ സൂചിപ്പിക്കുന്ന ലക്ഷ്യസ്ഥാനം അന്തിമമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചില വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ലക്ഷ്യസ്ഥാന മാറ്റത്തിന് കാരണം പേയ്മെന്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ്. വില്‍പ്പനക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കുകയും മുമ്പത്തെ 30- 60 ദിവസത്തെ ക്രെഡിറ്റ് വിന്‍ഡോ മാറി മുന്‍കൂര്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തുക അടക്കുകയെന്ന രീതിയിലേക്ക് മാറ്റിയിരുന്നു. 

സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമായി അയയ്ക്കാനും സ്വീകരിക്കാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ആഗോള സന്ദേശമയയ്ക്കല്‍ ശൃംഖലയായ സ്വിഫ്റ്റില്‍ (സൊസൈറ്റി ഫോര്‍ വേള്‍ഡ്വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) നിന്ന് ഇറാന്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.

റഷ്യന്‍ എണ്ണ ഭീമനായ റോസ്നെഫ്റ്റിന്റെ പിന്തുണയുള്ള നയാര എനര്‍ജി നടത്തുന്ന പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാലയാണ് വാഡിനാറിന് ഉള്ളതെങ്കിലും പേയ്മെന്റ് പ്രശ്‌നം പരിഹരിച്ചാല്‍ ചരക്ക് ഇപ്പോഴും ഇന്ത്യന്‍ റിഫൈനറിയിലേക്ക് പോകാം.

ഇന്ത്യ മുമ്പ് ഇറാനിയന്‍ ക്രൂഡിന്റെ പ്രധാന ഉപഭോക്താക്കളായിരുന്നു. 

2018ല്‍ ഉപരോധങ്ങള്‍ കര്‍ശനമാക്കിയതിനുശേഷം 2019 മെയ് മാസത്തിലാണ് ഇറക്കുമതി നിലച്ചത്. ഏറ്റവും ഉയര്‍ന്ന സമയത്ത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 11.5 ശതമാനവും ഇറാനിയന്‍ ക്രൂഡ് ഓയിലായിരുന്നു.

എണ്ണവില കുറയ്ക്കുന്നതിനായി കഴിഞ്ഞ മാസമാണ്  ഇറാനിയന്‍ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധങ്ങള്‍ യു എസ് 30 ദിവസത്തേക്ക് ഒഴിവാക്കിയത്. ഏപ്രില്‍ 19ന് കാലാവധി അവസാനിക്കും.

കണക്കാക്കിയത് പ്രകാരം 95 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയാണ് നിലവില്‍ കപ്പലുകളിലുള്ളത്. അതില്‍ ഏകദേശം 51 ദശലക്ഷം ബാരല്‍ ഇന്ത്യയ്ക്കും ബാക്കിയുള്ളവ ചൈനയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും രാജ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്.

മാര്‍ച്ച് 4 ന് ഖാര്‍ഗ് ദ്വീപില്‍ നിന്ന് ലോഡ് ചെയ്ത ഏകദേശം 600,000 ബാരല്‍ എണ്ണയാണ് നിലവില്‍ ചൈനയിലേക്ക് തിരിച്ചുവിട്ട കപ്പലിലുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.