പാകിസ്താന്‍ മധ്യസ്ഥതയില്‍ അമേരിക്കയുമായി ചര്‍ച്ച തുടരാന്‍ ഇറാന്‍

പാകിസ്താന്‍ മധ്യസ്ഥതയില്‍ അമേരിക്കയുമായി ചര്‍ച്ച തുടരാന്‍ ഇറാന്‍


തെഹ്‌റാന്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രായേലിന്റെ മേഖലാ സൈനിക നടപടികള്‍ അമേരിക്കയുടെ നയങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണാനാവില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ ആരോപിച്ചു.

തിങ്കളാഴ്ച തെഹ്‌റാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച അദ്ദേഹം ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് അമേരിക്കയുടെ മുന്‍കൂര്‍ അറിവും സഹകരണവും ഇല്ലാതെ സാധ്യമാകില്ലെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ വിലയിരുത്തലെന്നും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നയിക്കുന്ന ഭരണകൂടത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളുമായി ഇസ്രായേലിന്റെ നടപടികള്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്രായേലിന്റെ ആക്രമണത്തെ അമേരിക്കയും ഇസ്രായേലും ചേര്‍ന്നുള്ള സംയുക്ത നീക്കമായാണ് തെഹ്‌റാന്‍ കാണുന്നതെന്നും മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിനും അക്രമവ്യാപനത്തിനും അമേരിക്കയെ ഉത്തരവാദിയാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്നും ബഖാഈ വ്യക്തമാക്കി.

മേഖലയില്‍ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന നടപടികളെ അമേരിക്കയുടെ നയങ്ങളില്‍ നിന്ന് ഒരിക്കലും വേര്‍തിരിക്കാനാവില്ലെന്നും അമേരിക്കയുടെ മുന്‍കൂര്‍ ഏകോപനവും സഹകരണവും ഇല്ലാതെ ഇസ്രായേല്‍ ഇത്തരമൊരു നടപടി സ്വീകരിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ അയല്‍രാജ്യമായ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ഇറാന്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ തുടരുമ്പോഴും നയതന്ത്ര വാതിലുകള്‍ തുറന്നുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.