ഖമനേയിയെ വധിക്കാന്‍ ശ്രമിച്ചു; അവസരം കിട്ടിയില്ലെന്ന് ഇസ്രായേല്‍

ഖമനേയിയെ വധിക്കാന്‍ ശ്രമിച്ചു; അവസരം കിട്ടിയില്ലെന്ന് ഇസ്രായേല്‍


ജെറുസലേം: ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ അവരുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചുവെങ്കിലും അവസരം ലഭിച്ചില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്. ചാനല്‍ 13ന് നല്‍കിയ അഭിമുഖത്തിലാണ് കാറ്റ്‌സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ഖമനേയിക്കായി ഇസ്രായേല്‍ ഒരുപാട് തിരഞ്ഞെങ്കിലും അവസരം ഒത്തുവന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാന്‍, ചാനല്‍ 12 എന്നിവയ്ക്ക് നല്‍കിയ അഭിമുഖങ്ങളിലും മന്ത്രി ഇതേ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇറാനെക്കാള്‍ വ്യോമ മേധാവിത്വം നിലനിര്‍ത്തുന്നതും ആവശ്യമെങ്കില്‍ വ്യോമാക്രമണങ്ങള്‍ വഴി ആണവ, ദീര്‍ഘദൂര മിസൈല്‍ പദ്ധതികള്‍ പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതും ഉള്‍പ്പെടുന്ന ഒരു 'എന്‍ഫോഴ്സ്മെന്റ് നയം' ഇസ്രായേലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ മുഴുവന്‍ സ്ഥാനവും ഇസ്രായേലിന് അറിയില്ലെന്നും യു എസ് കൂടി ആക്രമണത്തില്‍ ചേരുമെന്ന് പ്രതീക്ഷിച്ചല്ല യുദ്ധത്തിലേക്ക് പോയതെന്നും അദ്ദേഹം അറിയിച്ചു.

ഇറാനിയന്‍ നേതാവിനെ മരണത്തിന് വിധിച്ചിരുന്നു. എന്നാല്‍ ഒരു ബങ്കറില്‍ ഒളിച്ചതോടെ ഇസ്രായേലിന് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കാറ്റ്സ് അഭിമുഖങ്ങളില്‍ പറഞ്ഞു. ''ഖംനേയി ഇക്കാര്യം മനസ്സിലാക്കുകയും വളരെ ആഴത്തില്‍ ഭൂമിക്കടിയില്‍ പോവുകയും കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതിനാലാണ് അത് യാഥാര്‍ഥ്യമാകാതെ പോയതെന്ന് കാറ്റ്സ് കാനിനോട് പറഞ്ഞു.

ഇത്തരമൊരു നടപടിക്ക് ഇസ്രായേല്‍ അമേരിക്കയുടെ അനുമതി തേടിയിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുമതി ആവശ്യമില്ലെന്നായിരുന്നു കാറ്റ്‌സ് ചാനല്‍ 13നോട് പറഞ്ഞത്. 

യുദ്ധസമയത്ത് ഖമനേയിയുടെ ജീവന് ഭീഷണി മുഴക്കി ജൂണ്‍ 17ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും പക്ഷേ അവിടെ സുരക്ഷിതനാണെന്നും തങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ലെന്നും കുറഞ്ഞത് ഇപ്പോഴെങ്കിലും വധിക്കില്ലെന്നും ട്രംപ് പറഞ്ഞു. 

ഭരണമാറ്റത്തെക്കുറിച്ച് പരസ്യമായി പറഞ്ഞ ട്രംപ് ദിവസങ്ങള്‍ക്ക് ശേഷം ഭരണമാറ്റം ഉചിതമല്ലെന്ന് പറഞ്ഞുകൊണ്ട് നിലപാട് മാറ്റം വരുത്തി.

ഭരണമാറ്റമല്ല, മറിച്ച് ഓപ്പറേഷന്റെ മധ്യത്തില്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുകയും ഇറാനികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കാനിനോട് പറഞ്ഞു.

എന്നാല്‍ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഖമനേയിയുടെ  ജീവന്‍ ഇസ്രായേല്‍ തേടുന്നത് തുടരില്ലെന്ന് അദ്ദേഹം ചാനല്‍ 13നോട് പറഞ്ഞു.

ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ ട്രംപ് രാഷ്ട്രീയ റിസ്‌ക് എടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പിന്തുണക്കുന്നവരില്‍ ചിലര്‍ ആക്രമണത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെയും സ്ഥാനം ഇസ്രായേലിന് അറിയില്ലെന്നും എന്നാല്‍ അവരുടെ സൈനിക ആക്രമണങ്ങള്‍ ടെഹ്റാന്റെ സമ്പുഷ്ടീകരണ ശേഷി നശിപ്പിച്ചതായും കാറ്റ്‌സ് അവകാശപ്പെട്ടു.