വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ ആയിരിക്കും നേതാവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യു.എസ്ഇറാനിയൻ ഉദ്യോഗസ്ഥരുടെ ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരെ നമുക്ക് സൈന്യം ആവശ്യമാണെങ്കിൽ സൈന്യം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
സൈനിക നീക്കത്തിൽ ഇസ്രായേലിന് പങ്കാളിത്തം ഉണ്ടാകും. അവരായിരിക്കും നേതാവെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായുള്ള പ്രശ്‌നങ്ങൾ തീർക്കാനായി യു.എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യു.എസിന്റേയും ഇസ്രായേലിന്റേയും നിലപാടെന്നും നെതന്യാഹു പറഞ്ഞു.
2015ൽ യു.എസും മറ്റ് ചില രാജ്യങ്ങളും ഇറാനും ചേർന്ന് ഒരു കരാർ ഉണ്ടാക്കിയിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ, ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറുകയായിരുന്നു.
2021ൽ ബൈഡൻ ഭരണകാലത്ത് ആണവകരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ ഇറാനുമായി നടത്തിയെങ്കിലും അതിൽ ഫലപ്രാപ്തിയുണ്ടായിരുന്നില്ല. ഇറാനും യുറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ കഴിയാതിരുന്നതാണ് കരാറുണ്ടാക്കുന്നതിന് തടസമായിരുന്നത്.
ഇറാനെതിരെ യുദ്ധമുണ്ടായാൽ ഇസ്രായേൽ നയിക്കുമെന്ന് ട്രംപ്
