യൂറോപ്യന്‍ വിമാന കമ്പനികളും പാക് വ്യോമപാത ഒഴിവാക്കുന്നു; പാകിസ്താന് കോടികളുടെ നഷ്ടം

യൂറോപ്യന്‍ വിമാന കമ്പനികളും പാക് വ്യോമപാത ഒഴിവാക്കുന്നു; പാകിസ്താന് കോടികളുടെ നഷ്ടം


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കു പുറമേ പ്രമുഖ യൂറോപ്യന്‍ വിമാന സര്‍വീസുകളും പാകിസ്താന്റെ വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്കു മാത്രമാണ് പാക് വ്യോമ പാതയില്‍ വിലക്കുള്ളത്. എന്നാല്‍ യൂറോപ്യന്‍ കമ്പനികള്‍ പാകിസ്താന്‍ വഴിയുള്ള യാത്രകള്‍ ഒഴിവാക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ വിമാന കമ്പനികള്‍ വ്യോമപാത ഒഴിവാക്കുന്നത് പാകിസ്താന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക.

ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്‌സ്, സ്വിസ്, എയര്‍ ഫ്രാന്‍സ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് തുടങ്ങിയ വിമാന കമ്പനികള്‍ കഴിഞ്ഞ രണ്ട് ദിവസമായി പാക് പാത ഒഴിവാക്കിയാണ് സര്‍വീസ് നടത്തുന്നത്. പാക് പാത ഒഴിവാക്കുന്നതോടെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ അധികം പറക്കേണ്ടി വരും.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് ബന്ധം വീണ്ടും വഷളായ സാഹചര്യമാണ് നിലവില്‍. ആക്രമണത്തിനു പിന്നാലെ നയതന്ത്രതലത്തില്‍ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.