മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു സ്ഥിരീകരിച്ചു

മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു സ്ഥിരീകരിച്ചു


ടെല്‍ അവീവ്: മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് സിന്‍വറിനെ വധിച്ചതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് മേധാവിയായിരുന്ന കൊല്ലപ്പെട്ട യഹിയ സിന്‍വറിന്റെ ഇളയസഹോദരനാണ് മുഹമ്മദ് സിന്‍വര്‍. യഹിയ സിന്‍വറിനെ തെക്കന്‍ ഗാസയില്‍ ഒക്ടോബറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രയേലി സേന വധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഹമ്മദ് സിന്‍വര്‍ ഹമാസിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്.

ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഈ മാസം ആദ്യം ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൂചിപ്പിച്ചിരുന്നു. ഖാന്‍യൂനുസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്നാണ് കാറ്റ്‌സ് അറിയിച്ചത്.

ആശുപത്രിയുടെ അടിത്തറയ്ക്കു താഴെ നിര്‍മിച്ച ബങ്കറുകളിലായിരുന്നു ഹമാസ് നേതൃത്വം കഴിഞ്ഞിരുന്നത്. സിന്‍വറിന്റേയും പത്തു സഹായികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൗദി ചാനല്‍ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ സേനാ വിഭാഗമായ റഫ ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടവരിലുണ്ട്. നേരത്തേ, ഹമാസ് സേനാ മേധാവി മുഹമ്മദ് ദേയിഫിനെയും ഇസ്രയേല്‍ വധിച്ചിരുന്നു.