ബഹിരാകാശത്ത് കുടുങ്ങിയതായി ഒരിക്കലും തോന്നിയില്ലെന്ന് സുനിതയും വില്‍മോറും; സ്റ്റാര്‍ലൈനറില്‍ ഇനിയും പറക്കും

ബഹിരാകാശത്ത് കുടുങ്ങിയതായി ഒരിക്കലും തോന്നിയില്ലെന്ന് സുനിതയും വില്‍മോറും; സ്റ്റാര്‍ലൈനറില്‍ ഇനിയും പറക്കും


ടെക്‌സസ് (യുഎസ്) : നാസയുടെ സ്റ്റാര്‍ ലാന്‍ ബഹിരാകാശ പേടകത്തിന്റെ തകരാറുകള്‍ മൂലം ബഹിരാകാശത്ത് ഒമ്പതുമാസം കഴിയേണ്ടിവന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കുമുന്നിലെത്തി. തങ്ങള്‍ ബഹിരാകാശത്ത് കുടുങ്ങിപ്പോയെന്ന ചിന്തയോ നിരാശയോ ഒരിക്കലും തോന്നിയിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. സ്റ്റാര്‍ ലൈന്‍ മികച്ച ഒരു പേടകമാണ്. ചില തകരാറുകള്‍ ഉണ്ടായി. നേരിട്ട പ്രതിസന്ധികളും അനുഭവങ്ങളും ഭാവി ഗവേഷണത്തിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും ഇരുവരും പറഞ്ഞു.
തകരാറുകള്‍ പരിഹരിച്ച് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തില്‍ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയില്‍ നേരിട്ട പോരായ്മകള്‍ പരിഹരിക്കുമെന്നും നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇരുവരും സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ വളരെ കാര്യശേഷിയുള്ള ബഹിരാകാശവാഹനമാണെന്നും ഇനിയും  ചില പോരായ്മകള്‍ പരിഹരിക്കാനുണ്ടെന്നും സുനിത പറഞ്ഞു. അതു ഭാവിയിലെ ഗവേഷണങ്ങള്‍ക്കു കരുത്തുപകരുമെന്നും സുനിത കൂട്ടിച്ചേര്‍ത്തു.

ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാര്‍ലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടര്‍ന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷമാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കുന്നത്.  തിരികെ എത്തിയശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവച്ചു. ആദ്യ ദിവസം വെല്ലുവിളികള്‍ നേരിട്ടതായി സുനിത വില്യംസ് വെളിപ്പെടുത്തി. പിന്നീട് ഫിസിക്കല്‍ ട്രെയ്‌നിങ്, ന്യൂട്രീഷന്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്, സ്‌ക്വാട്‌സ് അടക്കമുള്ള വ്യായാമങ്ങള്‍ തുടങ്ങി. ഇതുവരെ മൂന്നുമൈല്‍ ദൂരം ഓടി.  

ബഹിരാകാശനിലയത്തില്‍ തുടരേണ്ടിവന്ന സമയങ്ങളിലെല്ലാം ഗവേഷണങ്ങള്‍ തുടരുകയായിരുന്നു. അസ്ഥിക്കും മസിലുകള്‍ക്കുമുണ്ടാകുമായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വില്‍മോര്‍ വിശേഷിപ്പിച്ചു. ഒരിക്കല്‍പ്പോലും നിരാശരായില്ല. നാസയുടെ 'ടീം വര്‍ക്ക്' ഗുണം ചെയ്തു. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറയുകയും ചെയ്തു.

'ഞങ്ങളുടെ തിരിച്ചുവരവ് ബഹിരാകാശയാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ച നാസയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. ബഹിരാകാശയാത്രയും ഗവേഷണവും സംബന്ധിച്ച വലിയ കാല്‍വയ്പും. തിരിച്ചുവരവ് വൈകിയതിന് ആരെയും കുറ്റപ്പെടുത്താനില്ല. പ്രശ്‌നപരിഹാരത്തിലേക്കും ഭാവിയിലേക്കുമാണു നോക്കേണ്ടത്.  ബഹിരാകാശ ഗവേഷണങ്ങളുടെ സുവര്‍ണകാലമാണു വരുന്നത്. ഞങ്ങളുടെ ദീര്‍ഘമായ ബഹിരാകാശവാസം വരുംകാല ഗവേഷകര്‍ക്കു ഗുണം ചെയ്യും. കൂടുതല്‍ കാലം ബഹിരാകാശത്തുകഴിയുമ്പോള്‍ മനുഷ്യശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെയുള്ള ഭാവിയാത്രകളില്‍ ഇതു ഗുണം ചെയ്യും. തിരികെയുള്ള യാത്ര ത്രില്ലിങ് അനുഭവമായിരുന്നു. ലാന്‍ഡിങ്ങിനുശേഷം ജനാലയിലൂടെ 'ഡോള്‍ഫിന്‍ സുഹൃത്തുക്കള്‍' സ്വീകരിക്കാനെത്തിയ കാഴ്ചയും അവിസ്മരണീയമാണെന്ന് സുനിതയും വില്‍മോറും പറഞ്ഞു.