ടെഹ്റാന്‍: കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 700ലധികം പേരെ ഇറാന്‍ അറസ്റ്റ് ചെയ്തതായി വിവിധ ്അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാര ശൃംഖല രാജ്യത്ത് വളരെ സജീവമായിരുന്നുവെന്ന് അറസ്റ്റുകളെക്കുറിച്ച് ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ ബുധനാഴ്ച രാവിലെ മൂന്ന് പേരെ വധിച്ചതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇദ്രിസ് അലി, ആസാദ് ഷോജായി, റസൂല്‍ അഹമ്മദ് റസൂല്‍ എന്നിവരെയാണ് വധിച്ചതെന്ന് ഏജന്‍സി അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഒരാളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ അവരാണ് കടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.
സയണിസ്റ്റ് ഭരണകൂടത്തിന് അനുകൂലമായി സഹകരിക്കാന്‍ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്നും ശിക്ഷ നടപ്പാക്കിയെന്നും അവരെ തൂക്കിലേറ്റിയെന്നും മിസാന്‍ പറഞ്ഞു.
തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷകള്‍ നടന്നതെന്ന് ഇറാന്‍ ജുഡീഷ്യറി പറഞ്ഞു. നീല ജയില്‍ യൂണിഫോമിലുള്ള മൂന്ന് പുരുഷന്മാരുടെ ഫോട്ടോകള്‍ പങ്കിട്ടു.
വിദേശ ഇന്റലിജന്‍സ് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതായി സംശയിക്കപ്പെടുന്ന ഏജന്റുമാരെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന് ടെഹ്റാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളുടെ അഭിപ്രായത്തില്‍ ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍.
മൊസാദ് ഏജന്റുമാരാണെന്ന് ആരോപിക്കപ്പെടുന്നവരുടെ വധശിക്ഷ ഞായറാഴ്ചയും തിങ്കളാഴ്ചയും ഇറാന്‍ നടപ്പാക്കിയിരുന്നു.