പാക് സേനയില്‍ ആഭ്യന്തര കലാപം; സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍

പാക് സേനയില്‍ ആഭ്യന്തര കലാപം; സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക് സൈന്യത്തിലും ആഭ്യന്തര കലാപം. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ ജനറല്‍ അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റത്തിന് സൈനിക വിചാരണയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ജനറല്‍ അസിം മുനീറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയുടെ നേതൃത്വത്തിലാണ് ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ അസിം മുനീറിന് പകരം സാഹിര്‍ ഷംഷദ് മിര്‍സ പാകിസ്താന്റെ പുതിയ ആര്‍മി ചീഫ് ആയി ചുമതലയേറ്റെടുക്കുമെന്നുമാണ് വിവരം.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാകിസ്താന്‍ സര്‍ക്കാരോ, പാകിസ്താന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സോ (ISPR) ഇതുവരെ ഒരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. രാഷ്ട്രീയ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നതിനും, മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും, രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ വഷളാക്കുന്നതിനും ജനറല്‍ മുനീര്‍ സൈന്യത്തെ ഉപയോഗിക്കുന്നതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.