അര്‍ജന്റീന തെരഞ്ഞെടുപ്പില്‍ മിലെയ്ക്ക് തകര്‍പ്പന്‍ വിജയം: അധോ സഭയില്‍ 40% വോട്ടുകള്‍ നേടി

അര്‍ജന്റീന തെരഞ്ഞെടുപ്പില്‍ മിലെയ്ക്ക് തകര്‍പ്പന്‍ വിജയം: അധോ സഭയില്‍ 40% വോട്ടുകള്‍ നേടി


ബ്യൂണസ് ഐറസ് :  അര്‍ജന്റീനയില്‍ ഞായറാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയുടെ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. വിപണിമേധാവിത്വവും കര്‍ശനമായ മിതവ്യയ നയങ്ങളും പിന്തുണച്ച വോട്ടര്‍മാര്‍ മിലെയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വ്യക്തമായ അംഗീകാരം നല്‍കിയതായി പ്രാരംഭ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മിലെയുടെ പാര്‍ട്ടി 'ലാ ലിബര്‍ട്ടാഡ് അവാന്‍സ' ബ്യൂണസ് ഐറസ് ബ്യൂണസ് ഐറസ് പ്രവിശ്യയില്‍ പാരമ്പര്യമായി ശക്തമായ പെറോണിസ്റ്റ് പ്രതിപക്ഷവുമായി ഏകദേശം തുല്യമായി വോട്ടുകള്‍ നേടി. ഈ പ്രദേശം ദശാബ്ദങ്ങളായി പെറോണിസത്തിന്റെ കോട്ടയായിരുന്നു.

മിലെ ലക്ഷ്യം വച്ചത് പാര്‍ലമെന്റിലെ തന്റെ ചെറുപക്ഷ സ്ഥാനം ശക്തിപ്പെടുത്താനും, അടുത്ത ബന്ധമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ നിലനിര്‍ത്താനുമായിരുന്നു. ട്രംപ് അടുത്തിടെ അര്‍ജന്റീനയ്ക്ക് വന്‍ ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ മിലെയുടെ തിരഞ്ഞെടുപ്പ് പ്രകടനം മോശമെങ്കില്‍ സഹായം പിന്‍വലിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ പ്രതിനിധി സഭയിലെ പകുതി അംഗങ്ങള്‍ (127 സീറ്റുകള്‍) സെനറ്റിലെ മൂന്നില്‍ ഒരു ഭാഗം (24 സീറ്റുകള്‍) മത്സരത്തിലായിരുന്നു. പെറോണിസ്റ്റ് പ്രതിപക്ഷം ഇപ്പോഴും ഇരു സഭകളിലും ഏറ്റവും വലിയ ന്യൂനപക്ഷമായിരിക്കുകയാണ്, മിലെയുടെ പുതുപാര്‍ട്ടിക്കു നിലവില്‍ വെറും 37 പ്രതിനിധികളും 6 സെനറ്റര്‍മാരുമാണുള്ളത്.

മിലെയുടെ ഭരണകാലത്ത് മാസാന്ത്യ പണപ്പെരുപ്പം 12.8%ല്‍ നിന്ന് 2.1% ആയി കുറഞ്ഞതും ധനകമ്മി പരിഹരിച്ചതും വിപുലമായ നിയന്ത്രണലഘൂകരണ നയങ്ങള്‍ നടപ്പിലാക്കിയതുമാണ് അന്താരാഷ്ട്ര നിക്ഷേപകരെയും വൈറ്റ് ഹൗസിനെയും ആകര്‍ഷിച്ചത്.

എങ്കിലും പൊതുചെലവുകളില്‍ വന്‍ വെട്ടിക്കുറവുകളും സഹോദരിയുമായി (തന്റെ ചീഫ് ഓഫ് സ്റ്റാഫ്) ബന്ധപ്പെട്ട അഴിമതി ആരോപണവും കാരണം മിലെയുടെ ജനപ്രീതി കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞിരുന്നു.

35 ശതമാനത്തിന് മുകളിലുള്ള വോട്ട് മിലെയുടെ ഭരണത്തിന് വലിയ പിന്തുണയാണെന്നും ഇതിലൂടെ മറ്റുപാര്‍ട്ടികളുമായി സഖ്യങ്ങള്‍ ഉണ്ടാക്കി പ്രതിപക്ഷം സമര്‍പ്പിക്കുന്ന നിയമങ്ങള്‍ തടയാനാകും എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള സാധ്യത മിലെ സൂചിപ്പിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് മൗറീസിയോ മാക്രിയുടെ പിആര്‍ഒ പാര്‍ട്ടിയില്‍ നിന്നുള്ള ചില അംഗങ്ങള്‍ പുതുമന്ത്രിസഭയില്‍ ഉള്‍പ്പെടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ തിരഞ്ഞെടുപ്പ് വൈറ്റ് ഹൗസ് ഉറ്റുനോക്കുന്ന ഒന്നാണ്. ട്രംപ് വാഗ്ദാനം ചെയ്ത 40 ബില്യണ്‍ ഡോളര്‍ ധനസഹായ പദ്ധതിയില്‍ 20 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പും 20 ബില്യണ്‍ ഡോളറിന്റെ കടപ്പത്ര നിക്ഷേപ സൗകര്യവുമുണ്ട്.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ, അര്‍ജന്റീന പെസോയുടെ മൂല്യം കുറയ്ക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പെസോ കൃത്രിമമായി ശക്തമാക്കിയിരുന്നുവെന്നാണ്  അവരുടെ വിലയിരുത്തല്‍.