വികസ്വര സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ മാര്‍ക്കറ്റ് ഷെയറിന് മത്സരിക്കണമെന്ന് റൂബിയോ; തിരികൊളുത്തിയത് കൊളോണിയലിസം ചര്‍ച്ചകള്‍ക്ക്

വികസ്വര സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ മാര്‍ക്കറ്റ് ഷെയറിന് മത്സരിക്കണമെന്ന് റൂബിയോ; തിരികൊളുത്തിയത് കൊളോണിയലിസം ചര്‍ച്ചകള്‍ക്ക്


മ്യൂണിക്ക്: വികസ്വര രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ ശക്തമായി മാര്‍ക്കറ്റ് ഷെയര്‍ നേടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ മത്സരിക്കണമെന്ന മാര്‍ക്കോ റുബിയോയുടെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിലെ പ്രസംഗം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. 

പുതിയ പാശ്ചാത്യ നൂറ്റാണ്ട് രൂപപ്പെടുത്തുന്നതിന്റെയും വ്യവസായ പുനരുജ്ജീവനത്തിന്റെയും വിതരണ ശൃംഖല സുരക്ഷയുടെയും തന്ത്രപരമായ മത്സരത്തിന്റെയും ഭാഗമായാണ് ഈ നീക്കമുണ്ടാകേണ്ടതെന്ന്  അദ്ദേഹം വിശദീകരിച്ചിരുന്നു.

ലോക നേതാക്കളും മന്ത്രിമാരും നയവിദഗ്ധരും പങ്കെടുക്കുന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനം ആഗോള സുരക്ഷാ ചര്‍ച്ചകള്‍ക്ക് വേദിയായാണ് അറിയപ്പെടുന്നത്. എന്നാല്‍ റൂബിയോയുടെ പ്രസംഗം ശക്തമായ ഭാഷാശൈലിയുടെ പേരിലാണ് കൂടുതല്‍ ശ്രദ്ധേയമായത്. 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാശ്ചാത്യ സ്വാധീനം കുറഞ്ഞുവെന്നും കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളും കോളനിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളും അത് വേഗത്തിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡീകൊളോണൈസേഷന്‍ കാലഘട്ടത്തെ പാശ്ചാത്യ ചുരുങ്ങലിന്റെ ഘട്ടമായി അദ്ദേഹം വിശേഷിപ്പിച്ചു.

വികസ്വര രാജ്യങ്ങളിലെ നിരീക്ഷകര്‍ റൂബിയോയുടെ പരാമര്‍ശങ്ങളെ ആശങ്കയോടെയാണ് കണ്ടത്. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ സാമ്പത്തിക മത്സരത്തിനുള്ള വേദിയായി മാത്രം കാണുന്നത് ഒരിക്കല്‍ കൊളോണിയല്‍ വ്യാപനത്തെ ന്യായീകരിച്ച മനോഭാവത്തെ പുനരുജ്ജീവിപ്പിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭൗമ അധിനിവേശത്തെ അദ്ദേഹം പിന്തുണച്ചില്ലെങ്കിലും വിതരണ ശൃംഖലകള്‍, നിര്‍ണായക ധാതുക്കള്‍, വ്യവസായ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലെ ഊന്നല്‍ പഴയ കാല വ്യാപാര- ആധിപത്യ മാതൃകകളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന വിമര്‍ശനമുണ്ട്.

ചരിത്രപരമായി, ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു വ്യാപാര സംരംഭമായി തുടങ്ങിയതും പിന്നീട് രാഷ്ട്രീയ- സൈനിക ശക്തിയായി മാറി വിപുലമായ പ്രദേശങ്ങളുടെ ഭൂപടം തന്നെ മാറ്റിമറിച്ചതുമായ ഉദാഹരണം ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്നത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും രാജ്യങ്ങള്‍ സ്വതന്ത്രവും ആഗോള ബന്ധങ്ങളോടു കൂടിയതുമാണ്. കടുത്ത സാമ്പത്തിക മത്സരം ഉപരോധങ്ങളോ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളോ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര- ഉപരോധ നയങ്ങളും കേന്ദ്രീകൃത തീരുമാനമെടുക്കല്‍ ശൈലിയും പശ്ചാത്തലമായി റൂബിയോയുടെ പ്രസംഗം പാശ്ചാത്യ ആധിപത്യം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട വിപുലമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് ചില വിശകലനങ്ങള്‍ പറയുന്നു. ഭൗമരാഷ്ട്രീയ നിരൂപകരായ ബ്രഹ്മ ചെല്ലാനി, അര്‍നാഡ് ബെര്‍ട്രാഡ് എന്നിവര്‍ പ്രസംഗത്തെ സാമ്രാജ്യത്വ സ്വഭാവമുള്ളതായി വിമര്‍ശിച്ചു. അതേസമയം ദേബബ്രത ഭാതുരി, സഞ്ജയ് ബാരു എന്നിവര്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

പിന്തുണക്കുന്നവര്‍ പറയുന്നത്, ബഹുസ്വര ലോകക്രമത്തില്‍ തന്ത്രപരമായ മത്സരം സ്വാഭാവികമാണെന്നാണ്. കോളനിയല്‍ കാലത്തേതിനേക്കാള്‍ വ്യത്യസ്തമായി, ഇന്ന് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും വിവിധ പങ്കാളിത്തങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും 'നിയന്ത്രണം വീണ്ടെടുക്കല്‍' പോലുള്ള ഭാഷാശൈലി ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്നുവെന്നതും യാഥാര്‍ഥ്യമാണ്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ക്കായി വീണ്ടും ചൂഷണത്തിനിരയാകാതിരിക്കാന്‍ ഐക്യമായി നിലകൊള്ളണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ യൂണിയന്‍ നേതൃസമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കവേ മാറുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യ ശബ്ദത്തോടെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ശക്തമായ സമ്പദ്വ്യവസ്ഥകള്‍ വീണ്ടും ആഫ്രിക്കയുടെ ധാതുക്കള്‍ ലക്ഷ്യമിടുന്ന പുതിയ കോളനിയലിസം ഒഴിവാക്കേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ വ്യാപാരവും വാണിജ്യവും എന്ന പേരില്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിക്കുകയും റെയില്‍വേയും തുറമുഖങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. അത് പ്രാദേശിക സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ യൂറോപ്യന്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ കൈവശപ്പെടുത്തുന്നതിനായിരുന്നു. ആ കാലഘട്ടത്തിന്റെ സാമൂഹിക- സാമ്പത്തിക മുറിവുകള്‍ ഇന്ന് ഗ്ലോബല്‍ സൗത്ത് എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇപ്പോഴും ദൃശ്യമാണെന്നതാണ് വിലയിരുത്തല്‍.