വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്റ്റാര്‍മര്‍

വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്റ്റാര്‍മര്‍


ലണ്ടന്‍: ഹമാസുമായുള്ള വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു, ഗാസയെ ക്ഷാമത്തിന്റെ വക്കിലെത്തിച്ച യുദ്ധം നിര്‍ത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനുമേല്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തി.

മന്ത്രിസഭയുടെ അടിയന്തര യോഗത്തിന് ശേഷമാണ് സ്റ്റാര്‍മര്‍ പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാടിലെ ശക്തമായ മാറ്റമാണിത്. ബ്രിട്ടണിലെ ജനങ്ങളും  ലേബര്‍ പാര്‍ട്ടിയിലെ നിയമനിര്‍മ്മാതാക്കളും ഉള്‍പ്പെടെ ഗാസയിലെ പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട്  അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നേരിട്ട ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള വിനാശകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള വിശാലമായ യൂറോപ്യന്‍ ശ്രമത്തിന്റെ ഭാഗമായി സ്റ്റാര്‍മര്‍ പാലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം വ്യക്തമാക്കി. ഹമാസ് തങ്ങളുടെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിര്‍ത്തലില്‍ ഒപ്പുവെക്കണമെന്നും ഗാസയുടെ ഭാവി ഭരണത്തില്‍ അവര്‍ക്ക് ഒരു പങ്കുമില്ലെന്ന് അംഗീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എന്നാല്‍ സ്റ്റാര്‍മറിന്റെ പ്രസ്താവന ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ എത്ര വേഗത്തില്‍ വികാരം മാറിയെന്നാണ് ഇത് കാണിക്കുന്നത്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഫ്രാന്‍സിന് പിന്നാലെയാണ് ബ്രിട്ടനും പ്രഖ്യാപം നടത്തിയത്. 

നിലവിലുള്ള സ്ഥിതിഗതികള്‍ സഹിക്കാനാവാത്തതാണെന്നും ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തിന് ശക്തി കുറയുകയും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതിനേക്കാള്‍ പരിഹാരം കൂടുതല്‍ അകലെയായി തോന്നുകയും ചെയ്യുന്നതില്‍ താന്‍ ആശങ്കാകുലനാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം സ്റ്റാര്‍മര്‍ പറഞ്ഞു. 

വെടിനിര്‍ത്തലിന് പുറമേ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാതിരിക്കാനും ഇസ്രായേലിനൊപ്പം പാലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്ന സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധമാകാനും ഇസ്രായേല്‍ സര്‍ക്കാര്‍ സമ്മതിക്കേണ്ടിവരുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സര്‍ക്കാരിന് കീഴിലുള്ള ഇസ്രായേല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. പാലസ്തീന്‍ രാഷ്ട്രം 'ഇസ്രായേലിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള കേന്ദ്രമാകാം' എന്നാണ് നെതന്യാഹു അടുത്തിടെ പറഞ്ഞത്.

ഹമാസുമായുള്ള ഉടമ്പടി ഉപേക്ഷിച്ച് മാര്‍ച്ചില്‍ ഗാസയില്‍ സൈനിക ആക്രമണം പുന:രാരംഭിച്ചതിന് ശേഷമുള്ള ബ്രിട്ടന്റെ തീരുമാനം ഇസ്രായേലിന്റെ നയതന്ത്ര ഒറ്റപ്പെടല്‍ കൂടുതലാക്കും.  ബ്രിട്ടന്റെ നയതന്ത്ര നിലവാരവും മിഡില്‍ ഈസ്റ്റിലെ ചരിത്രവും കണക്കിലെടുക്കുമ്പോള്‍ ഇതിന് ഗണ്യമായ പ്രാധാന്യമുണ്ട്.

1917-ല്‍ പാലസ്തീനില്‍ 'ജൂത ജനതയ്ക്കായി ഒരു ദേശീയ ഭവനം' സ്ഥാപിക്കുന്നത് പിന്തുണച്ച് പ്രഖ്യാപനം നടത്തി ഇസ്രായേല്‍ രാഷ്ട്രം സൃഷ്ടിക്കുന്നതില്‍ ബ്രിട്ടനാണ് നിര്‍ണായക പങ്ക് വഹിച്ചത്.

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാര്‍മര്‍ അവ്യക്തത പുലര്‍ത്തിയിരുന്നുവെന്ന് നിരവധി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. കാരണം അത് നിലവിലുള്ള സ്ഥിതിഗതികളില്‍ മാറ്റമൊന്നും വരുത്താത്ത 'പ്രകടനാത്മക' നടപടിയായി മാത്രമാണ് അദ്ദേഹം കണക്കാക്കു്‌നതെന്നും ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. 

എന്നാല്‍ ഭക്ഷണ വിതരണത്തില്‍ ഇസ്രായേലി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഗാസയില്‍ പട്ടിണി വര്‍ധിക്കുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനെ മാറ്റിമറിച്ചു. ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള പലരും ഉള്‍പ്പെടെ 250-ലധികം നിയമസഭാംഗങ്ങള്‍ ഈ ആഴ്ച നടന്ന യു എന്‍ സമ്മേളനത്തില്‍ സ്റ്റാര്‍മറിന്റേയും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടേയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള കത്തില്‍ ഒപ്പുവെച്ചു. 

ചൊവ്വാഴ്ച നടന്ന സമ്മേളനത്തില്‍ സംസാരിച്ച ലാമി ഇസ്രായേല്‍ സൃഷ്ടിക്കുന്നതില്‍ ബ്രിട്ടന്റെ പങ്ക് ഓര്‍മ്മിപ്പിക്കുകയും 1917-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നയതന്ത്ര പ്രസ്താവനയായ ബാല്‍ഫോര്‍ പ്രഖ്യാപനം പാലസ്തീന്‍ ജനതയുടെ 'പൗരാവകാശങ്ങളെയും മതപരമായ അവകാശങ്ങളെയും മുന്‍വിധിയോടെ കാണുന്ന ഒന്നും ചെയ്യില്ല' എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ 'ഇത് പാലിക്കപ്പെട്ടിട്ടില്ല' എന്നും 'ഇത് ഇപ്പോഴും വെളിപ്പെടുന്ന ചരിത്രപരമായ അനീതിയാണെന്നും' ്‌വ്യക്തമാക്കി. 

ജോര്‍ദാനുമായി ചേര്‍ന്ന് ബ്രിട്ടന്‍ മാനുഷിക സഹായം നടത്തുന്നുണ്ടെന്നും പരിക്കേറ്റ കുട്ടികളെ ബ്രിട്ടീഷ് ആശുപത്രികളിലേക്ക് മാറ്റുന്നുണ്ടെന്നും യു എന്നിന്റെ ദുരിതാശ്വാസ സഹായം പുന:രാരംഭിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലാമി പറഞ്ഞു.

ഗാസയിലെ വേദനാജനകമായ രംഗങ്ങള്‍ സ്റ്റാര്‍മറിനെ ചിന്തിപ്പിക്കുകയും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ മാറ്റുകയും ചെയ്തുവെന്നാണ് കരുതുന്നത്.

കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിനും ഗാസയിലേക്ക് സഹായം ഒഴുകിയെത്തുന്നതിനും മിഡില്‍ ഈസ്റ്റിന്റെ കൂടുതല്‍ സ്ഥിരതയുള്ള ഭാവി ഉറപ്പാക്കുന്നതിനും തങ്ങളുടെ എല്ലാ അന്താരാഷ്ട്ര പങ്കാളികളുമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ബ്രിട്ടീഷ് ജനത അത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.