ഹൂതികൾക്കെതിരെ ഉടൻ അമേരിക്കൻ ആക്രമണമില്ല

ഹൂതികൾക്കെതിരെ ഉടൻ അമേരിക്കൻ ആക്രമണമില്ല


സൗദിക്ക് രഹസ്യാന്വേഷണ-ലക്ഷ്യനിർണയ സഹായം; ചെങ്കടൽ പ്രതിസന്ധിയിൽ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കി ട്രംപ്

വാഷിങ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെ ഇപ്പോൾ നേരിട്ട് സൈനിക ആക്രമണം നടത്താൻ പദ്ധതിയില്ലെന്ന് ട്രംപ് ഭരണകൂടം. എന്നാൽ സൗദി അറേബ്യയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങളും ആക്രമണലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായവും അമേരിക്ക നൽകുന്നതായി യു.എസ്. ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെങ്കടൽ കപ്പൽഗതാഗതത്തിന് ഭീഷണി ഗണ്യമായി വർധിച്ചാൽ നയം മാറാമെന്നും മുന്നറിയിപ്പുണ്ട്.

സൗദിയുടെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ യു.എസ്. സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ സൗദിയിലെത്തി കൂടിക്കാഴ്ചകൾ നടത്തിയതും അമേരിക്കയുടെ ഇടപെടലിന്റെ ഗൗരവം വ്യക്തമാക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി രണ്ടുതവണ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. ഹൂതികൾക്കെതിരെ നേരിട്ടുള്ള അമേരിക്കൻ സൈനിക ഇടപെടലിനാണ് സൗദി താൽപര്യപ്പെടുന്നതെന്നാണ് സൂചന.

'നേരിട്ട് യുദ്ധത്തിലേക്ക് ഇല്ല'; പങ്കാളികൾക്ക് മുൻതൂക്കം

പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക പങ്കാളികൾക്ക് നേതൃത്വം നൽകുകയാണ് അമേരിക്കയുടെ ഇപ്പോഴത്തെ സമീപനം. അതേസമയം ചെങ്കടലിലെ കപ്പൽഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് അമേരിക്കയുടെ പ്രധാന ദേശീയ സുരക്ഷാ താൽപര്യമായി തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി.

ഇതോടെ സൗദിയെ മുന്നിൽ നിർത്തി അമേരിക്ക പിന്നിൽ നിന്ന് പിന്തുണയ്ക്കുന്ന തന്ത്രമാണ് നിലവിൽ രൂപപ്പെടുന്നത്. നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കാതെ സൈനികരഹസ്യാന്വേഷണ ശേഷി ഉപയോഗിച്ച് ഹൂതികളെ നിയന്ത്രിക്കുകയാണ് വാഷിങ്ടന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

സൗദി ഒറ്റയ്ക്ക് നീങ്ങുമോ?

ഹൂതികൾക്കെതിരെ വലിയ സൈനിക നടപടി സ്വീകരിക്കാൻ സൗദി തയ്യാറെടുക്കുന്നതായും ആവശ്യമെങ്കിൽ ഒറ്റയ്ക്ക് തന്നെ നീങ്ങാനുള്ള സന്നദ്ധത റിയാദ് പ്രകടിപ്പിച്ചതായും യു.എസ്. ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അന്തിമ തീരുമാനം സൗദി ഇതുവരെ എടുത്തിട്ടില്ല.

യെമന്റെ പടിഞ്ഞാറൻ തീരത്തിന്റെ നിയന്ത്രണം ഹൂതികൾ ഏറ്റെടുത്തെന്ന വിലയിരുത്തലുകൾക്കിടയിലും സർക്കാർ സേനയും സഖ്യ മിലീഷ്യകളും തിരിച്ചടിക്കുന്നുണ്ട്. പുറത്തുനിന്നുള്ള ഇടപെടലില്ലാതെ സാഹചര്യം അതിവേഗം മാറാനും സാധ്യതയുണ്ട്.

ബാബ് അൽമന്ദബ് നിർണായകം

ചെങ്കടലിന്റെ പ്രവേശനകവാടമായ ബാബ് അൽമന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്താൻ ഹൂതികൾ ശ്രമിച്ചാൽ പ്രതിസന്ധി പ്രാദേശിക അതിർത്തികൾ കടക്കും. കടലിടുക്ക് പൂർണമായി അടയ്ക്കാനുള്ള നീക്കം സൗദിയുടെയും അമേരിക്കയുടെയും ശക്തമായ സൈനിക പ്രതികരണത്തിന് വഴിവെക്കുമെന്ന് ഹൂതികൾക്കും ഇറാനും അറിയാം.

വാണിജ്യ കപ്പലുകൾക്ക് കടലിടുക്കിലൂടെ പോകുന്നതിന് തടസമില്ലെന്ന്  ഹൂതികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സൗദിയുമായി ബന്ധമുള്ള കപ്പലുകൾക്കുനേരെയുള്ള ആക്രമണം വർധിച്ചതോടെ എല്ലാ കപ്പലുകൾക്കും സുരക്ഷാഭീഷണി ഉയർന്നിട്ടുണ്ട്.

അമേരിക്കയുടെ ഇപ്പോഴത്തെ തന്ത്രം നേരിട്ടുള്ള ആക്രമണം ഒഴിവാക്കുകയാണെങ്കിലും, ചെങ്കടൽ കപ്പൽഗതാഗതത്തിന് ഗുരുതരമായ ഭീഷണി ഉയർന്നാൽ വാഷിങ്ടന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം രൂപപ്പെടാം. അത്തരം നീക്കം സൗദി–ഹൂതി സംഘർഷത്തെ വിശാലമായ യു.എസ്.-ഇറാൻ ഏറ്റുമുട്ടലിലേക്ക് പോലും മാറ്റാനുള്ള അപകടസാധ്യതയാണ് ഉയർത്തുന്നത്.