'അസിം മുനീറും ഷെഹ്ബാസ് ശരീഫും മഹാന്മാര്‍ ; പാക്-അഫ്ഗാന്‍ സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കും-ട്രംപ്

'അസിം മുനീറും ഷെഹ്ബാസ് ശരീഫും മഹാന്മാര്‍ ; പാക്-അഫ്ഗാന്‍ സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കും-ട്രംപ്


ക്വാലാലംപൂര്‍: പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിനെയും സൈന്യാധിപന്‍ ജനറല്‍ അസിം മുനീറിനെയും 'മഹാന്മാരായ വ്യക്തികള്‍'എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം താന്‍ വേഗത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന തായ്‌ലന്‍ഡ്-കംബോഡിയ സമാധാന കരാറിന്റെ ഒപ്പിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് പാക്കിസ്ഥാന്‍ നേതാക്കളെ പ്രകീര്‍ത്തിച്ചത്.

'ഞങ്ങള്‍ ഇപ്പോള്‍ ശരാശരി ഓരോ മാസത്തിലും ഒരു യുദ്ധം അവസാനിപ്പിക്കുന്നുണ്ട്. എട്ടോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഒരെണ്ണം മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ വീണ്ടും സംഘര്‍ഷം  ഉയര്‍ന്നതായി കേട്ടു. പക്ഷേ ഞാന്‍ അതിനെ വളരെ പെട്ടെന്ന് പരിഹരിക്കും. അവരെ രണ്ടുപേരെയും എനിക്ക് വ്യക്തിപരമായി അറിയാം. പാക്കിസ്താന്‍ ഫീല്‍ഡ് മാര്‍ഷലും പ്രധാനമന്ത്രിയും മഹാന്മാരായ ആളുകളാണ്. അതിനാല്‍ ആ പ്രശ്‌നം വേഗത്തില്‍ തീര്‍ക്കാമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.'- ട്രംപ് പറഞ്ഞു.

'ഇത് എനിക്ക് നിര്‍ബന്ധമായുള്ള കാര്യമല്ലെങ്കിലും, ഞാന്‍ സമയം ചെലവഴിച്ച് ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാനാകുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. യുദ്ധം അവസാനിപ്പിച്ച മറ്റൊരു പ്രസിഡന്റിനെയും എനിക്കറിയില്ല. എല്ലാവരും യുദ്ധം ആരംഭിക്കുന്നവരാണ്, അവസാനിപ്പിക്കുന്നവര്‍ ഇല്ല.' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

ഇതിനിടെ, ഇസ്താംബൂളില്‍ ശനിയാഴ്ച ആരംഭിച്ച പാകിസ്താന്‍-അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ഒമ്പത് മണിക്കൂറോളം നീണ്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔപചാരിക കരാറൊന്നും ഒപ്പുവച്ചിട്ടില്ലെങ്കിലും, അതിര്‍ത്തി സംഘര്‍ഷം ഉടന്‍ ശമിപ്പിക്കാനുള്ള പ്രതിബദ്ധത ഇരുവിഭാഗവും പ്രകടിപ്പിച്ചു.

അതേസമയം, പാക്കിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ അസിഫ് അഫ്ഗാനിസ്ഥാനെതിരെ പുതിയ യുദ്ധഭീഷണി മുഴക്കി. അഫ്ഗാനിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാറിലാകാന്‍ കഴിയാതെ പോയാല്‍ 'തുറന്ന യുദ്ധം' അനിവാര്യമാകുമെന്നും പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച് അഫ്ഗാന്‍ പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് രംഗത്തുവന്നത് വാക്‌പോരിന് ശക്തികൂട്ടി.