വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 'സ്ട്രെയിറ്റ് ഓഫ് ട്രംപ്' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് വിവാദം ഉയർന്നു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇൻീഷ്യേറ്റീവ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. ഇറാൻ 'സ്ട്രെയിറ്റ് ഓഫ് ട്രംപ് - അതായത് ഹോർമുസ് - തുറക്കണം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പിന്നാലെ ഇത് തമാശയാണെന്ന തരത്തിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഈ കടലിടുക്ക് ദിവസേന ഏകദേശം 2 കോടി ബാരൽ എണ്ണ കടത്തുന്ന പ്രധാന വഴിയാണ്. ഇറാൻ ഈ പാത തടസപ്പെടുത്തുന്ന സാഹചര്യം ആഗോള ഇന്ധന വിതരണത്തിലും വിലകളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെ, കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ചും ട്രംപ് മുൻപ് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. 'ഞാനും അയത്തൊള്ളയും ചേർന്ന് ഇത് നിയന്ത്രിക്കാം' എന്ന പരാമർശവും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ ഉണ്ടാക്കാൻ അവർ തയ്യാറാണെന്നും ട്രംപ് പറഞ്ഞുവെങ്കിലും, ഇത് ടെഹ്റാൻ നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ, കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാക്കി പേരുമാറ്റം പരിഗണിക്കുന്നതായും ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുമ്പ് ഗൾഫ് ഓഫ് മെക്സിക്കോയുടെ പേരുമാറ്റം സംബന്ധിച്ചും ട്രംപ് സമാന നിലപാട് പ്രകടിപ്പിച്ചിരുന്നു.
സ്വന്തം പേരിനെ പ്രാധാന്യമാക്കി ബ്രാൻഡിംഗ് നടത്തുന്നതിൽ പ്രശസ്തനായ ട്രംപ്, ഇത്തരത്തിലുള്ള പരാമർശങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. വാഷിംഗ്ടണിലെ കെനഡി സെന്ററിനെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിലും തന്റെ പേരുമായി ബന്ധിപ്പിച്ച് അദ്ദേഹം പരാമർശം നടത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു.
' ട്രംപ് കടലിടുക്ക് ' : ഹോർമുസ് കടലിടുക്കിനെ കുറിച്ച് ട്രംപിന്റെ പരാമർശം വിവാദമായി
