ഇറാൻ- അമേരിക്ക സമാധാന കരാർ ഒരാഴ്ചയ്ക്കുള്ളിലെന്ന് ട്രംപ്

ഇറാൻ- അമേരിക്ക സമാധാന കരാർ ഒരാഴ്ചയ്ക്കുള്ളിലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പായേക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അമേരിക്ക കടുത്ത നീക്കവുമായി രം​ഗത്തെത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുളള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനുമായുള്ള കരാര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഒപ്പുവെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു എ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

സമാധാന കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെന്നും നിലവിലുണ്ടായിരുന്ന ചെറിയ തടസങ്ങള്‍ മാറ്റിയതായും ട്രംപ് പറഞ്ഞു. ലെബനോനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ കടുത്ത അസംതൃപ്തിയിലായിരുന്നതായും ഇക്കാര്യത്തില്‍ ഇസ്രയേലിനോട് വെടിനിര്‍ത്തലിനു നിര്‍ദേശിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഇരുവരും വെടിനിര്‍ത്തല്‍ നടപ്പാക്കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള സമാധാന കരാര്‍ ഒരു സൈനിക വിജയത്തേക്കാള്‍ മികച്ചതായിരിക്കാമെന്നാണ് ട്രംപ് പറഞ്ഞു. എന്നാല്‍ കരാറിന് ഇതുവരെ അന്തിമ അംഗീകാരം നല്‍കിയിട്ടില്ലെന്നും, ഇനിയും ചില കാര്യങ്ങളില്‍ ധാരണയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.