യു എസ് താരിഫ്: ഇന്ത്യയ്ക്ക് പോളണ്ടിന്റെ പിന്തുണ

യു എസ് താരിഫ്: ഇന്ത്യയ്ക്ക് പോളണ്ടിന്റെ പിന്തുണ


പാരീസ്: ഇന്ത്യയ്‌ക്കെതിരെ യു എസ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച 500 ശതമാനം താരിഫില്‍ ഇന്ത്യക്ക് പോളണ്ടിന്റെ പിന്തുണ. റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് യു എസ് 500 ശതമാനം നികുതി ഈടാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. യു എസ് താരിഫ് ഭീഷണികള്‍ രൂക്ഷമാക്കിയതിനു പിന്നാലെയാണ് പോളണ്ട് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നതെന്നത്. പാരീസില്‍ പോളിഷ് വിദേശകാര്യമന്ത്രി റഡോസോ സിക്കോര്‍സ്‌കിയാണ് ഇന്ത്യയെ പിന്തുണച്ചു രംഗത്തു വന്നത്.

ഇന്ത്യ റഷ്യന്‍ ഇറക്കുമതി കുറച്ചതില്‍ താന്‍ സംതൃപ്തനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനും മറ്റു യൂറോപ്യന്‍ നേതാക്കള്‍ക്കും ഒപ്പം നിന്നുകൊണ്ട് സിക്കോര്‍സ്‌കി പറഞ്ഞു. ഇത് യുക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയും വാഷിങ്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്ന പശ്ചാത്തലത്തിലാണ് സിക്കോര്‍സിയുടെ പരാമര്‍ശങ്ങള്‍.