ഹിസ്ബുള്ളയെ 'തകർക്കും'; ആക്രമണം ശക്തമാക്കാൻ സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

ഹിസ്ബുള്ളയെ 'തകർക്കും'; ആക്രമണം ശക്തമാക്കാൻ സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു


ജറുസലേം: ലെബനനിലെ ഹിസ്ബുള്ളക്കെതിരെ ആക്രമണം കൂടുതൽ ശക്തമാക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ള ഇസ്രയേൽ സൈന്യത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

'സൈനിക നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. അവർ ഫൈബർഓപ്റ്റിക് ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. അതിനെ പ്രതിരോധിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കും. കൂടുതൽ ശക്തമായ പ്രഹരങ്ങളിലൂടെ അവരെ തകർക്കും' എന്ന് നെതന്യാഹു ടെലഗ്രാമിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

2026 ഏപ്രിൽ 17 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ദിവസേന അതിർത്തി മേഖലയിൽ ആക്രമണങ്ങളും തിരിച്ചടികളും തുടരുകയാണ്.

തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ ലെബനനിലെ വിവിധ ഗ്രാമങ്ങളെയും പട്ടണങ്ങളെയും ലക്ഷ്യമാക്കി ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി. രണ്ട് കാറുകളിലും ഒരു മോട്ടോർസൈക്കിളിലുമായി സഞ്ചരിച്ചിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടതായി നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പുരാതന നഗരമായ ടൈറിനു സമീപമുള്ള മേഖലകളിലും പിന്നീട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ആക്രമണങ്ങൾക്ക് മുമ്പ് 10 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വെടിനിർത്തൽ കരാർ ഹിസ്ബുള്ള ലംഘിച്ചുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. അതേസമയം മാർച്ച് ആദ്യത്തേത് മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ 3,100ലേറെ പേർ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ അറിയിച്ചു.

ദക്ഷിണ ലെബനനിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുമായുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഇസ്രയേൽ സൈനികരുടെ എണ്ണം ഇതോടെ 23 ആയി. ഒരു സിവിലിയൻ കരാർ തൊഴിലാളിയും കൊല്ലപ്പെട്ടിട്ടുണ്ട്.