യുദ്ധം പിന്നെ എന്തിനായിരുന്നു? അമേരിക്ക- ഇറാന്‍ ധാരണാപത്രം ചോദ്യമുയര്‍ത്തുന്നു

യുദ്ധം പിന്നെ എന്തിനായിരുന്നു? അമേരിക്ക- ഇറാന്‍ ധാരണാപത്രം ചോദ്യമുയര്‍ത്തുന്നു


ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുന്നതായി വിലയിരുത്തല്‍. യുദ്ധത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന ചോദ്യം ഇപ്പോള്‍ ഒഴിവാക്കാനാകാത്തതാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇറാനിലും ലെബനനിലുമായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതും നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതുമാണ് യുദ്ധത്തിന്റെ മനുഷ്യച്ചെലവ്. എന്നാല്‍ തന്ത്രപരമായി അമേരിക്കയും അതിന്റെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേലും തിരിച്ചടി നേരിട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഭരണകൂടത്തെ തകര്‍ക്കാനുള്ള സൈനിക നീക്കത്തെ അതിജീവിക്കാന്‍ മാത്രമല്ല, കൂടുതല്‍ ശക്തിപ്പെടാനും തെഹ്‌റാനിലെ ഭരണകൂടത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ലോക എണ്ണ- വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചതിലൂടെ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സമ്മര്‍ദം സൃഷ്ടിക്കാന്‍ ഇറാന് കഴിഞ്ഞതായും ഇതാണ് ട്രംപ് ഭരണകൂടത്തെ പല ഇളവുകള്‍ക്കും നിര്‍ബന്ധിതമാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.

ധാരണാപത്രത്തിന്റെ ഭാഗമായി ലെബനനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ലെബനനില്‍ സ്വതന്ത്ര സൈനിക ഇടപെടല്‍ തുടരണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഈ വിഷയം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ടെന്നും അമേരിക്കയുമായി ധാരണയിലെത്തുന്നതിനെ എതിര്‍ക്കുന്ന ഇറാനിലെ തീവ്രനിലപാടുകാര്‍ക്ക് അത് അനുകൂല സാഹചര്യമൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് പകരമായി ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കാനും എണ്ണക്കയറ്റുമതിയിലൂടെ ഇറാന് ബില്യണ്‍ കണക്കിന് ഡോളര്‍ വരുമാനം നേടാനുള്ള അനുമതി നല്‍കാനും വിദേശത്ത് മരവിപ്പിച്ചിരുന്ന ആസ്തികള്‍ ഘട്ടംഘട്ടമായി തിരിച്ചുനല്‍കാനും അമേരിക്ക സമ്മതിച്ചിട്ടുണ്ട്.

ആണവ കരാറിനെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുമ്പുതന്നെ ഫെബ്രുവരി 27-ലെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മടങ്ങിയെത്തിയിരിക്കുകയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്ന നിലയിലായിരുന്നുവെന്നും അമേരിക്കയും ഇറാനും ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ധാരണാപത്രം ഒപ്പുവെച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം സാധാരണ നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നു.

അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യുദ്ധവിരാമത്തിന്റെ ഏക നേട്ടം യുദ്ധത്തിന് മുമ്പ് തുറന്നുകിടന്നിരുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുന്നതാണെന്നും അതിനായി ഇറാന് പ്രതിഫലം നല്‍കേണ്ട അവസ്ഥയിലേക്ക് അമേരിക്ക എത്തിയെന്നുമാണ് സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചത്.

ഈ യുദ്ധം എന്തിനായിരുന്നു എന്ന ചോദ്യം ട്രംപിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിദേശനയ പിഴവായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദീര്‍ഘകാല രാഷ്ട്രീയ ജീവിതത്തിനും ഇത് തിരിച്ചടിയാകാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ശക്തി ഇറാന് എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും മുന്‍ പരമോന്നത നേതാവ് അലി ഖംനേയി അത്തരമൊരു നീക്കത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഖംനേയിയും അടുത്ത ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടതോടെ നിലവിലുള്ള നേതൃത്വം ഇതൊരു നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്ന് വിലയിരുത്തുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ മടിക്കാതിരിക്കുകയും ചെയ്തുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.