എഐ നിയന്ത്രിത ഫൈറ്റര്‍ ജെറ്റുകള്‍ ആകാശത്ത്; ലോകത്താദ്യ നേട്ടവുമായി തുര്‍ക്കി

എഐ നിയന്ത്രിത ഫൈറ്റര്‍ ജെറ്റുകള്‍ ആകാശത്ത്; ലോകത്താദ്യ നേട്ടവുമായി തുര്‍ക്കി


അങ്കാറ: പൈലറ്റിന്റെ ഇടപെടലില്ലാതെ ആകാശത്ത് നേര്‍ക്കുനേര്‍ പറക്കുന്ന യുദ്ധവിമാനങ്ങള്‍-ലോക പ്രതിരോധ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് തുര്‍ക്കി. തുര്‍ക്കിഷ് പ്രതിരോധ കമ്പനിയായ ബൈക്കര്‍ വികസിപ്പിച്ച 'കിസിലെല്‍മ' എന്ന രണ്ട് പൈലറ്റില്ലാ യുദ്ധവിമാനങ്ങള്‍ പൂര്‍ണമായും സ്വയംനിയന്ത്രിതമായി അടുത്തടുത്ത് പറക്കുന്ന പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഡിസംബര്‍ 28നായിരുന്നു പരീക്ഷണം. കൃത്രിമ ബുദ്ധി (AI), ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍, തത്സമയ ഡേറ്റ കൈമാറ്റം എന്നിവയുടെ സഹായത്തോടെ മനുഷ്യ നിയന്ത്രണമില്ലാതെ തന്നെയായിരുന്നു ഈ പറക്കല്‍. ആയുധങ്ങളുമായി സജ്ജമായ ജെറ്റ്എഞ്ചിന്‍ ഡ്രോണുകള്‍ ഇത്തരത്തില്‍ ചേര്‍ന്ന് പറക്കുന്നത് ലോകത്തില്‍ ആദ്യമായാണെന്ന് ബൈക്കര്‍ അവകാശപ്പെട്ടു.

ഉയര്‍ന്ന വേഗതയിലുള്ള യുദ്ധവിമാനങ്ങളില്‍ കൃത്യമായ സമയം, ദൂരം, ദിശ എന്നിവ പാലിച്ച് രൂപം നിലനിര്‍ത്തുക എന്നത് ഡ്രോണ്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ തുര്‍ക്കിഷ് വ്യോമപരിധിയില്‍ നടന്ന പരീക്ഷണത്തില്‍ കിസിലെല്‍മ ഡ്രോണുകള്‍ ഹൈസബ്‌സോണിക് വേഗതയില്‍ സ്ഥിരതയോടെ ഫോര്‍മേഷന്‍ നിലനിര്‍ത്തി.

2022ല്‍ പരിചയപ്പെടുത്തിയ കിസിലെല്‍മ, നിരീക്ഷണ ദൗത്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന പരമ്പരാഗത ഡ്രോണുകളില്‍നിന്ന് വ്യത്യസ്തമായി, ശത്രുക്കളുടെ വ്യോമമേഖലകളിലും ഡോഗ്‌ഫൈറ്റ് അടക്കമുള്ള ആക്രമണ ദൗത്യങ്ങള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രഹസ്യാത്മകമായ സാങ്കേതികവിദ്യ, ആഭ്യന്തര ആയുധ സംഭരണം, ദീര്‍ഘദൂര ആശയവിനിമയം, എഐ നിയന്ത്രിത പറക്കല്‍ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഏകദേശം 6,000 കിലോഗ്രാം ഭാരമുള്ള ഈ യുദ്ധഡ്രോണ്‍ കരയില്‍ നിന്നും കപ്പലുകളിലും നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണ്. കാറ്റപള്‍ട്ട് സംവിധാനമില്ലാതെ തന്നെ തുര്‍ക്കിഷ് നാവികസേനയുടെ ടി.സി.ജി. അനഡോളു പോലുള്ള കപ്പലുകളില്‍നിന്ന് ചെറുദൂരത്തില്‍ ടേക്ക് ഓഫ് ചെയ്യാന്‍ കഴിയുന്നതാണ് പ്രത്യേകത.

ഈ നേട്ടം ഡ്രോണ്‍ കൂട്ടായ്മകള്‍, സ്വയംനിയന്ത്രിത ആക്രമണ സംഘങ്ങള്‍, മനുഷ്യഡ്രോണ്‍ സംയുക്ത യുദ്ധരീതികള്‍ എന്നിവയ്ക്ക് വഴിയൊരുക്കുമെന്ന് ബൈക്കര്‍ വ്യക്തമാക്കി. അമേരിക്കയുടെ 'സ്‌കൈബോര്‍ഗ്', ചൈനയുടെ 'ലോയല്‍ വിങ്മാന്‍' പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, ഇത്തരമൊരു പരീക്ഷണം പരസ്യമായി നടത്തിയ ആദ്യ രാജ്യമായി തുര്‍ക്കി മാറിയിരിക്കുകയാണ്.

കിസിലെല്‍മ പദ്ധതി നിലവില്‍ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. 2026ല്‍ പരമ്പരാഗത ഉത്പാദനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ തുര്‍ക്കിഷ് നാവികസേനയും വ്യോമസേനയും ഈ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 2026ല്‍ ദീര്‍ഘദൂര വ്യോമയുദ്ധ സിമുലേഷനുകളും മനുഷ്യന്‍ നിയന്ത്രിക്കുന്ന യുദ്ധവിമാനങ്ങളുമായി ചേര്‍ന്ന പരീക്ഷണപ്പറക്കലുകളും നടത്താനാണ് പദ്ധതി.