യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം

യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം


ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും സൃഷ്ടിക്കും. യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്‌യു.പി.ഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യു.പി.ഐ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എം.ഡി.ആർ. 2020 മുതൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഈടാക്കുന്നില്ല. ഇതിന് പുറമെ 2,000 രൂപക്ക് താഴെയുള്ള ഇടപാടുകൾക്ക് 0.15 ശതമാനം ഇൻസെന്റീവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. 202425 ബജറ്റിൽ 1,500 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി മാറ്റിവെച്ചത്.

ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ, യു.പി.ഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാറിനെ അറിയിച്ചിരുന്നു. 20 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള വ്യാപാരികളിൽനിന്ന് 0.3 ശതമാനം എം.ഡി.ആർ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനവും യു.പി.ഐ മുഖേനയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.