ഭീകര സംഘടനകളെ ഇല്ലാതാക്കണമെന്ന് ബിലാവന്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘത്തോട് യുഎസ് എംപിമാര്‍

ഭീകര സംഘടനകളെ ഇല്ലാതാക്കണമെന്ന് ബിലാവന്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘത്തോട് യുഎസ് എംപിമാര്‍


വാഷിംഗ്ടണ്‍:  ഇന്ത്യയുമായുള്ള സംഘര്‍ഷത്തെക്കുറിച്ച് വിശദീകരിക്കാന്‍ യുഎസിലെത്തിയ പാക് സംഘത്തിന്റെ ഇന്ത്യ വിരുദ്ധ വാദങ്ങള്‍ക്ക് സ്വീകാര്യത കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവമാണ് അമേരിക്കയിലെത്തിയത്. ഭീകര സംഘടനയായ ജെയ്ഷ്ഇമുഹമ്മദിനെതിരെ നടപടിയെടുക്കാനും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പാക് സംഘത്തോട് യുഎസ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പാകിസ്ഥാന്‍ 'ഭീകരതയുടെ ഇരകള്‍' ആണെന്ന ഭൂട്ടോയുടെ വാദം അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘം ഈ ആഴ്ചയാണ് യുഎസിലെത്തിയത്. ഭീകരതയുടെയും ഇന്ത്യയുടെയും ആക്രമണത്തിന്റെ ഇരകളാണ് പാകിസ്ഥാനെന്ന് പ്രതിനിധി സംഘം വാദിച്ചപ്പോള്‍, പാകിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കാന്‍ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വാദങ്ങളെ എതിര്‍ക്കുന്നതിനും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്കയുടെ കൂടുതല്‍ ഇടപെടല്‍ ആവശ്യപ്പെടുന്നതിനുമായി പാകിസ്ഥാന്‍ പ്രതിനിധി സംഘം അടുത്തിടെ യുഎസ് ഹൗസ് വിദേശനയ പാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം പാകിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നും 2002 ല്‍ ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദിനെതിരെ പോരാടേണ്ടതിന്റെ പ്രാധാന്യവും പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് ഊന്നിപ്പറഞ്ഞുവെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.

ഈ നീച സംഘത്തെ ഇല്ലാതാക്കാനും മേഖലയിലെ ഭീകരതയെ ചെറുക്കാനും പാകിസ്ഥാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഷെര്‍മാന്‍ ട്വീറ്റ് ചെയ്തു. ഒസാമ ബിന്‍ ലാദനെ ഇല്ലാതാക്കാന്‍ യുഎസിനെ സഹായിച്ച ഡോ. ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കയെ സഹായിച്ചതിന് ജയിലില്‍ കഴിയുന്ന ഡോ. ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് സര്‍ക്കാരിനെ അറിയിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഡോ. അഫ്രീദിയെ മോചിപ്പിക്കുന്നത് 9/11 ലെ ഇരകള്‍ക്ക് ആശ്വാസമേകുന്ന ചുവടുവെപ്പാണെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും യോഗത്തില്‍ ഉന്നയിച്ചുവെന്നും പാകിസ്ഥാനില്‍ താമസിക്കുന്ന ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, അഹമ്മദിയ മുസ്ലീങ്ങള്‍ എന്നിവര്‍ക്ക് വിവേചന രഹിതമായി അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കാനും അനുവദിക്കണമെന്ന് ഷെര്‍മാന്‍ പറഞ്ഞു.
ഇതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന നിഗമനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘം എത്തിയത്. ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളെ പാകിസ്ഥാന്‍ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യ തുറന്നുകാട്ടി.