പശ്ചിമേഷ്യന്‍ സംഘര്‍ഷം ചെങ്കലിലെ ഇന്റര്‍നെറ്റ് കേബിളുകളെ ബാധിക്കാമെന്ന് ആശങ്ക

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചെങ്കലിലെ ഇന്റര്‍നെറ്റ് കേബിളുകളെ ബാധിക്കാമെന്ന് ആശങ്ക


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ആഗോള ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെങ്കടലിലെ കടലിനടിയിലെ കേബിളുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നു. ഇറാന്‍ ഔദ്യോഗികമായി അത്തരം നടപടി ഭീഷണിപ്പെടുത്തിയിട്ടില്ലെങ്കിലും യു എസ്, ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ എക്സിലെ നിരവധി അക്കൗണ്ടുകള്‍ കേബിള്‍ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 2025 സെപ്റ്റംബറില്‍ ഒരു വാണിജ്യ കപ്പലിന്റെ നങ്കൂരം വലിച്ചതിന് പിന്നാലെ ഒന്നിലധികം അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ സംഭവം പശ്ചിമേഷ്യയുടെയും ദക്ഷിണേഷ്യയുടെയും ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് മന്ദഗതിയിലാക്കിയിരുന്നു. 

നിലവില്‍ സംഘര്‍ഷം രൂക്ഷമാവുകയും യെമനിലെ ഹൂത്തി വിഭാഗം പോരാട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ മനഃപൂര്‍വമായ ആക്രമണത്തെക്കുറിച്ചുള്ള ഭയം വര്‍ധിച്ചിട്ടുണ്ട്. നിര്‍ണായക കേബിളുകള്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഭീഷണികള്‍ പുറപ്പെടുവിച്ചിരുന്നു, ഇതാണ് അപകടസാധ്യതയെ കുറിച്ചുള്ള ആശങ്കയുണ്ടാക്കുന്നത്. 

ഇന്റര്‍നാഷണല്‍ കേബിള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ കണക്കനുസരിച്ച് 2025ലെ സംഭവത്തില്‍ നാല് പ്രധാന കേബിളുകളെയാണ് ബാധിച്ചത്. ഓരോ വര്‍ഷവും ഏകദേശം 30 ശതമാനം കേബിള്‍ തകരാറുകള്‍ കപ്പല്‍ നങ്കൂരങ്ങള്‍ മൂലമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ നിലവിലെ ഭൗമരാഷ്ട്രീയ കാലാവസ്ഥ മനഃപൂര്‍വ്വം തടസ്സപ്പെടാനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്. ആഗോള കണക്റ്റിവിറ്റിക്ക് ചെങ്കടല്‍ കേബിളുകള്‍ അത്യന്താപേക്ഷിതമാണ്. സാമ്പത്തിക സംവിധാനങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വീഡിയോ ആശയവിനിമയം, ഇമെയില്‍, എഐ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതാണിവ. ഏത് നാശനഷ്ടത്തിനും വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2025ലെ തടസ്സത്തില്‍ ബാധിച്ചതുപോലെ വീണ്ടും തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സേവനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് വേഗത കുറയുകയും കാലതാമസം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ പേയ്മെന്റുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, എഐ സാങ്കേതികവിദ്യകള്‍ എന്നിവയെ ആശ്രയിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ കേബിള്‍ തകരാറുകള്‍ സംഭവിക്കുന്നത് വലിയ രീതിയില്‍ ബാധിക്കും. 

അന്താരാഷ്ട്ര ഡേറ്റയുടെ ഏകദേശം 95 ശതമാനവും കടലിനടിയിലെ കേബിളുകള്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്ത്യ നിലവില്‍ 14 ലാന്‍ഡിംഗ് സ്റ്റേഷനുകളിലായി 17 കേബിളുകള്‍ വഴിയാണ് ബന്ധിപ്പിക്കുന്നത്. മുംബൈയിലും ചെന്നൈയിലുമാണ് ഇവ പ്രധാനമായുള്ളത്. ഈ കേന്ദ്രങ്ങളിലെ ഏതൊരു തടസ്സവും രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റിയെ സാരമായി ബാധിച്ചേക്കാം.