'ജീവനുള്ള രോഗിയെ' പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'ജീവനുള്ള രോഗിയെ' പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


ലഖ്‌നൗ: ചികിത്സയിലായിരുന്ന രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഗുരുതര വീഴ്ചയ്ക്ക് പിന്നാലെ ഡോക്ടര്‍ക്ക് സസ്‌പെഷന്‍ ലഭിച്ചു. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തില്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായി മെഡിസിന്‍ വാര്‍ഡില്‍ എത്തിയപ്പോഴാണ് രോഗിക്ക് ജീവനുണ്ടെന്ന് മനസിലായത്.

സംഭവത്തില്‍ അന്വേഷണത്തിന് വൈസ് പ്രിന്‍സിപ്പല്‍ റിച്ച അഗര്‍വാള്‍, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സൗരഭ് അഗര്‍വാള്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് രാകേഷ് സിങ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിലുണ്ടായിരുന്ന നിരാലംബരായ രോഗികളില്‍ ഒരാളെയാണ് ഡോക്ടര്‍ മരിച്ചെന്ന് പ്രഖ്യാപിച്ചത്. 42കാരന്‍ വിനോദിനെ 42-ാം നമ്പര്‍ കിടക്കയിലും തിരിച്ചറിയാത്ത 60 കാരനെ 43-ാം നമ്പര്‍ കിടക്കയിലുമാണ് കിടത്തിയിരുന്നത്. ഇതില്‍ 60കാരന്‍ ചികിത്സക്കിടെ മരിച്ചപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍ വിനോദിന്റെ മെഡിക്കല്‍ ഫയല്‍ എടുത്ത് മരിച്ചുവെന്ന് രേഖപ്പെടുത്തുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇക്കാര്യം സ്വരൂപ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. മൃതദേഹം മാറ്റാന്‍ പൊലീസുകാര്‍ എത്തിയപ്പോള്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ വിനോദിന് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞതോടെ മറ്റ് രോഗികളും പരിഭ്രാന്തിയിലായി. പിന്നീട് ജൂനിയര്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയുമായിരുന്നു. ജൂനിയര്‍ ഡോക്ടര്‍ തെറ്റായി ഫയല്‍ പൂരിപ്പിച്ചതാണ് പിഴവിന് കാരണമായതെന്ന് സൂപ്രണ്ട് ഇന്‍ ചാര്‍ജ് രാകേഷ് സിങ് പറഞ്ഞു. വിനോദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.