ആകാശത്ത് കൂട്ടിയിടി: യുഎസില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ തകര്‍ന്നു; ഒരു പൈലറ്റ് മരിച്ചു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

ആകാശത്ത് കൂട്ടിയിടി: യുഎസില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ തകര്‍ന്നു; ഒരു പൈലറ്റ് മരിച്ചു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍


ഹാമ്മന്റണ്‍ (ന്യൂ ജഴ്‌സി): അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂട്ടിയിടിച്ച് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 11.25ഓടെയാണ് ഹാമ്മന്റണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിനുമുകളിലായി അപകടമുണ്ടായത്. അപകട വിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍, ഒരു ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് വേഗത്തില്‍ കറങ്ങി നിലത്തേക്ക് പതിക്കുന്നതായി കാണാം. തീപിടിച്ച ഹെലികോപ്റ്ററുകള്‍ അഗ്‌നിശമന സേന നിയന്ത്രണ വിധേയമാക്കി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) നല്‍കിയ വിവരമനുസരിച്ച്, എന്‍സ്ട്രം F-28A ഹെലികോപ്റ്ററും എന്‍സ്ട്രം 280C ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. ഓരോ ഹെലികോപ്റ്ററിലും പൈലറ്റുമാത്രമാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാളെ ജീവന്‍ അപകടത്തിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മരിച്ച പൈലറ്റും പരുക്കേറ്റ പൈലറ്റും സ്ഥിരമായി കഫേയില്‍ എത്താറുണ്ടായിരുന്നുവെന്ന് അപകടം നടന്ന സ്ഥലത്തിനടുത്തുള്ള കഫേയുടെ ഉടമ സാല്‍ സിലിപ്പിനോ പറഞ്ഞു. 'അവര്‍ ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ച് ഹെലികോപ്റ്ററില്‍ പുറപ്പെടുന്നതു ഞങ്ങള്‍ കണ്ടതാണ്. കുറച്ചുനേരത്തിനുള്ളില്‍ ഇതുപോലൊരു ദുരന്തമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല,'- അദ്ദേഹം പറഞ്ഞു.

പ്രദേശവാസിയായ ഡാന്‍ ഡാമഷെക് ജിം വിട്ടിറങ്ങുന്നതിനിടെയാണ് അപകടം കണ്ടത്. 'ഒരു വലിയ പൊട്ടുന്ന ശബ്ദം കേട്ടു. ആദ്യ ഹെലികോപ്റ്റര്‍ മറിഞ്ഞ് വേഗത്തില്‍ ചുറ്റിത്തിരിഞ്ഞ് താഴേക്ക് വീണു. പിന്നാലെ രണ്ടാമത്തേതും നിയന്ത്രണം വിട്ടു,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം 15,000 പേര്‍ താമസിക്കുന്ന ഹാമ്മന്റണ്‍, ഫിലാഡല്‍ഫിയയില്‍ നിന്ന് 56 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. പൈന്‍ ബാരന്‍സ് വനപ്രദേശത്തിന് സമീപമുള്ള കാര്‍ഷിക മേഖല കൂടിയാണിത്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി FAAയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (NTSB) അന്വേഷണം ആരംഭിച്ചു. 
അപകടസമയത്ത് മേഘാവൃതമായ കാലാവസ്ഥയുണ്ടായിരുന്നെങ്കിലും കാറ്റ് ശാന്തമായിരുന്നു, കാഴ്ചപരിധി നല്ലതായിരുന്നുവെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.