മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026ല്‍ കോട്ടയം സ്വദേശിനി ഡോ. ആലീസ് മാത്യുവിന് ഇരട്ട നേട്ടം

മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026ല്‍ കോട്ടയം സ്വദേശിനി ഡോ. ആലീസ് മാത്യുവിന് ഇരട്ട നേട്ടം


ന്യൂഡല്‍ഹി: കോട്ടയം സ്വദേശിനി ഡോ. ആലീസ് മാത്യു മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026 മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്  ക്ലാസിക് മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026 നേട്ടം സ്വന്തമാക്കി. ന്യൂഡല്‍ഹിയിലെ ദി ലീല ആംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടന്ന മത്സരത്തിലാണ് ഡോ. ആലീസ് മാത്യു നേട്ടം കൈവരിച്ചത്.

ഫൗണ്ടര്‍ ഡയറക്ടര്‍ അങ്കിത സരോഹയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ചുദിവസത്തെ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. 91 ഫൈനലിസ്റ്റുകള്‍ മാറ്റുരച്ച മത്സരത്തില്‍ സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സത്യസന്ധത, കഴിവ്, മികവ് എന്നിവയ്ക്കാണ് പ്രധാന പരിഗണന നല്‍കിയത്.

41 വയസ്സിന് മുകളിലുള്ള 57 ഫൈനലിസ്റ്റുകള്‍ പങ്കെടുത്ത ക്ലാസിക് വിഭാഗത്തിലാണ് ഡോ. ആലീസ് മാത്യു മത്സരിച്ചത്. വിവിധ റൗണ്ടുകളിലായി തന്റെ പ്രതിഭയും വ്യക്തിത്വവും ആത്മവിശ്വാസവും അവതരണ മികവും പ്രകടിപ്പിച്ച ഡോ. ആലീസ് മാത്യു, വിധികര്‍ത്താക്കളുടെയും പ്രേക്ഷകരുടെയും പ്രത്യേക ശ്രദ്ധയും പ്രശംസയും നേടി.

മത്സരത്തിലെ പ്രകടനത്തിന്റെ മികവില്‍ രണ്ട് അഭിമാനകരമായ പുരസ്‌കാരങ്ങളാണ് ഡോ. ആലീസ് മാത്യുവിനെ തേടിയെത്തിയത്. 'സെക്കന്‍ഡ് റണ്ണര്‍ അപ്പ്  ക്ലാസിക് മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026' എന്ന കിരീടത്തിന് പുറമെ, 'മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ 2026  മോസ്റ്റ് അഡ്മയേര്‍ഡ് ഫൈനലിസ്റ്റ്' എന്ന പ്രത്യേക ബഹുമതിയും അവര്‍ സ്വന്തമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് ലാസ് വെഗാസ്, നെവാഡയിലെ മുന്‍ പ്രൊഫസറായ ഡോ. ആലീസ് മാത്യു, മോട്ടിവേഷണല്‍ സ്പീക്കറും യൂട്യൂബ് ബ്ലോഗറുമായി വിവിധ മേഖലകളില്‍ സജീവമാണ്. തന്റെ അറിവും അനുഭവങ്ങളും ആത്മവിശ്വാസവും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി അവര്‍ ഉപയോഗിക്കുന്നു.

ഡോ. ആലീസ് മാത്യുവിന്റെ പുതിയ നേട്ടം അവരുടെ പേജ്യന്റ് വിജയ യാത്രയിലെ മറ്റൊരു തിളക്കമാര്‍ന്ന അധ്യായമാണ്. 2025ല്‍ 'മിസിസ് ഇന്ത്യ 2025 സൂപ്പര്‍ ക്ലാസിക്' കിരീടം നേടിയ അവര്‍, ആത്മവിശ്വാസത്തിന്റെയും മികവിന്റെയും പ്രതീകമായി വീണ്ടും ദേശീയ വേദിയില്‍ ശ്രദ്ധേയയായിരിക്കുകയാണ്.

ഡോ. ആലീസ് മാത്യുവിന്റെ ഈ ഇരട്ട നേട്ടം കോട്ടയത്തിനും കേരളത്തിനും ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. ആത്മവിശ്വാസത്തിനും ധൈര്യത്തിനും പ്രതിഭയ്ക്കും അര്‍പ്പണബോധത്തിനും പ്രായം ഒരിക്കലും ഒരു പരിമിതിയല്ല എന്ന ശക്തമായ സന്ദേശമാണ് അവരുടെ വിജയം നല്‍കുന്നത്.

അക്കാദമിക് രംഗത്തുനിന്ന് മോട്ടിവേഷണല്‍ സ്പീക്കിംഗിലേക്കും ഡിജിറ്റല്‍ മീഡിയയിലേക്കും അവിടെനിന്ന് ദേശീയ പേജ്യന്റ് വേദിയിലേക്കുമുള്ള ഡോ. ആലീസ് മാത്യുവിന്റെ യാത്ര, സ്വപ്‌നം കാണാനും അത് യാഥാര്‍ഥ്യമാക്കാനും വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് പറന്നുയരാനും ഒരിക്കലും വൈകിയിട്ടില്ല എന്ന പ്രചോദനാത്മക സന്ദേശമാണ് നല്‍കുന്നത്.