തൊഴില്‍ മേഖലയില്‍ കേന്ദ്രത്തിന്റെ വിപ്ലവം; 3.5 കോടി പുതിയ ജോലികള്‍, ആദ്യമായി കയറുന്നവര്‍ക്ക് 15,000 രൂപ ഇന്‍സന്റീവും

തൊഴില്‍ മേഖലയില്‍ കേന്ദ്രത്തിന്റെ വിപ്ലവം; 3.5 കോടി പുതിയ ജോലികള്‍, ആദ്യമായി കയറുന്നവര്‍ക്ക് 15,000 രൂപ ഇന്‍സന്റീവും


ന്യൂഡല്‍ഹി:  അതിവേഗം വളരുമ്പോഴും ഇന്നും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മയാണ്. ഇതിനൊരു പരിഹാരമെന്നോണമാണ് എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ELI) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുക, ഉല്‍പ്പാദന മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2024-25 ലെ കേന്ദ്ര ബജറ്റിലാണ് യുവാക്കള്‍ക്ക് തൊഴില്‍, നൈപുണ്യ അവസരങ്ങള്‍ സുഗമമാക്കുന്നതിനായി ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. 2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ആദ്യമായി ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും, അവരുടെ തൊഴില്‍ നിലനിര്‍ത്താനും തൊഴിലുടമകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. നിര്‍മ്മാണ മേഖലയ്ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. 

എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് പ്രധാനമായും 2 ഭാഗങ്ങളുണ്ട്. ആദ്യമായി ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോത്സാഹനമാണ് ആദ്യ ഭാഗം. ആദ്യമായി തൊഴില്‍ ചെയ്യുകയും, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണിത്. ഇവര്‍ക്ക് ഒരു മാസത്തെ ഇപിഎഫ് വേതനം (പരമാവധി 15,000 രൂപ) ഇന്‍സന്റീവായി നല്‍കും.

പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഇതു ബാധകമാണ്. ആധാര്‍ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (എബിപിഎസ്) ഉപയോഗിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) രിതിയിലാകും ഇന്‍സന്റീവ് കൈമാറ്റം. പക്ഷെ ഈ കൈമ്മാറ്റം 2 ഗഡുക്കള്‍ ആയാകും. ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനു ശേഷവുമാകും ലഭിക്കുക.

ഭാവി തലമുറയുടെ സേവിംഗ് ശീലം വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നല്‍കുന്ന തുകയുടെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്‌സ് ഇന്‍സ്ട്രുമെന്റിലോ, നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും. ഇതിനു ശേഷം മാത്രമേ പിന്‍വലിക്കല്‍ അനുവദിക്കൂ. ഈ നീക്കം ഏകദേശം 1.92 കോടി ആദ്യ തവണ ജീവനക്കാര്‍ക്ക് പ്രയോജനം ആകുമെന്നു വിലയിരുത്തപ്പെടുന്നു.

അധിക തൊഴില്‍ സൃഷ്ടിക്കുന്നതിന് തൊഴിലുടമകളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ രണ്ടാംഭാഗം. നിര്‍മ്മാണ മേഖലയ്ക്കാണ് പ്രധാന പരിഗണന. 50 ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകളെ കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരമായി കുറഞ്ഞത് രണ്ട് അധിക ജീവനക്കാരെ നിയമിക്കാന്‍ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നു. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള തൊഴിലുടമകള്‍ അഞ്ച് അധിക ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകണം.

അധികമായി സൃഷ്ടിക്കപ്പെടുന്ന ഈ അവസരത്തിന് (കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരമായി ജോലി ചെയ്യുന്ന സാഹചര്യത്തില്‍), ഓരോ അധിക ജീവനക്കാരനും രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ പ്രോത്സാഹനം നല്‍കും.

അധികമായി സൃഷ്ടിക്കപ്പെടുന്ന ഒരു ജോലിക്ക് പരമാവധി 3,000 രൂപ വരെയാകും ഇന്‍സെന്റീവ്. ഇപിഎഫ് വേതന സ്ലാബിന് അനുസരിച്ചാകും ഈ ഇന്‍സന്റീവ്.

    10,000 രൂപ വരെ ശമ്പളം: ജീവനക്കാരന് നല്‍കുന്ന ശമ്പളം 10,000 രൂപ വരെ ആണെങ്കില്‍ ഇന്‍സെന്റീവ് 1,000 രൂപ ആകും. 
    10,000 20,000 രൂപ ശമ്പളം: ഇന്‍സന്റീവ് 2,000 രൂപ.
    20,000 രൂപയില്‍ കൂടുതല്‍ ശമ്പളം: ഇന്‍സന്റീവ് 3,000 രൂപ. 

നിര്‍മ്മാണ മേഖലയിലുള്ള തൊഴിലുടമകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 3 4 വര്‍ഷങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു സര്‍ക്കാര്‍ പറയുന്നു. ഏകദേശം 2.60 കോടി അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിച്ചേക്കും. തൊഴിലുടമകള്‍ക്കുള്ള പേയ്‌മെന്റുകള്‍ അവരുടെ പാന്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.
പദ്ധതിക്കായുള്ള മൊത്തം ബജറ്റ് വിഹിതം 99,446 കോടി രൂപയാണ്. ഇതു തൊഴില്‍, വൈദഗ്ധ്യം എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ 2 ലക്ഷം കോടി രൂപയുടെ വലിയ പാക്കേജിന്റെ ഒരു ഭാഗമാണ്. 2025 ഓഗസ്റ്റ് 1 നും, 2027 ജൂലൈ 31 നും ഇടയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ക്കാകും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.