ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ കരാര്‍ അവസാനിപ്പിക്കുന്നു

ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ കരാര്‍ അവസാനിപ്പിക്കുന്നു


ന്യൂഡല്‍ഹി: തുര്‍ക്കിയുടെ സമീപകാല രാഷ്ട്രീയ നിലപാട് പ്രകാരം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനാല്‍ ഇന്‍ഡിഗോ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. ഓഗസ്റ്റ് 31നകം കരാര്‍ അവസാനിപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

യാത്രാ സേവനങ്ങളില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ എയര്‍ലൈനിന് മൂന്ന് മാസത്തെ കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

നിലവില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്ന് ഡാംപ് ലീസില്‍ രണ്ട് ബോയിംഗ് 777-300ഇആര്‍ വിമാനങ്ങള്‍ ഇന്‍ഡിഗോ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇസ്താംബൂളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളായാണ് ഉപയോഗിക്കുന്നത്. വിമാന പാട്ടമാണ് ഡാംപ് ലീസ്. എയര്‍ലൈന്‍ മറ്റൊരു എയര്‍ലൈനില്‍ നിന്ന് കോക്ക്പിറ്റ് ക്രൂവിനൊപ്പം വിമാനം വാടകയ്ക്കെടുക്കുകയും സ്വന്തം ക്യാബിന്‍ ക്രൂവിനെ ഉപയോഗിക്കുകയും ചെയ്യും. 

ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ഇന്‍ഡിഗോയുടെ ലീസിംഗ് കരാര്‍ മെയ് 31-ന് അവസാനിക്കേണ്ടതായിരുന്നു. ഇന്‍ഡിഗോ ആറ് മാസത്തെ കാലാവധി നീട്ടി നല്‍കാന്‍ അഭ്യര്‍ഥിച്ചെങ്കിലും റെഗുലേറ്റര്‍ നിരസിക്കുകയായിരുന്നു. മൂന്ന് മാസത്തെ കാലാവധി നീട്ടിനല്‍കല്‍ 'ഒറ്റത്തവണ, അവസാനത്തേതും അന്തിമവുമായ'താണെന്നും 'എയര്‍ലൈനില്‍ നിന്ന് പാട്ടക്കരാര്‍ അവസാനിപ്പിക്കുമെന്നും കൂടുതല്‍ കാലാവധി നീട്ടിനല്‍കാന്‍ ശ്രമിക്കില്ലെന്നും' ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു മാസം കൂടുതല്‍ സമയം നല്‍കിയതെന്ന് വ്യോമയാന റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന് തുര്‍ക്കി പിന്തുണ നല്‍കുകയും ഈ മാസം ആദ്യം ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇത് നയതന്ത്ര ബന്ധങ്ങളെ വഷളാക്കിയിരുന്നു. ദേശീയ സുരക്ഷയുടെ താത്പര്യാര്‍ഥം തുര്‍ക്കി കമ്പനിയായ സെലെബി എയര്‍പോര്‍ട്ട് സര്‍വീസസിനുള്ള സുരക്ഷാ ക്ലിയറന്‍സും റദ്ദാക്കിയിരുന്നു. 

തുര്‍ക്കി സന്ദര്‍ശിക്കുന്നതിനെതിരെ ട്രാവല്‍ അസോസിയേഷനുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള നേട്ടങ്ങളും വ്യോമയാന ജോലികള്‍ക്കും കണക്ടിവിറ്റിക്കും നല്‍കിയ സംഭാവനകളും എടുത്തുകാണിച്ചുകൊണ്ട് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തത്തെ ഇന്‍ഡിഗോ മുന്‍കാലങ്ങളില്‍ ന്യായീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് തുടരുമെന്ന് സി ഇ ഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു.