അനാക്കോണ്ടകളെ കടത്താന്‍ ശ്രമിച്ചയാള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

അനാക്കോണ്ടകളെ കടത്താന്‍ ശ്രമിച്ചയാള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍


ബെംഗളുരു: 10 മഞ്ഞ അനാക്കോണ്ടകളെ കടത്താന്‍ ശ്രമിച്ചതിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ചെക്ക്-ഇന്‍ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.

ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, വടക്കന്‍ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകള്‍ സാധാരണയായി കാണപ്പെടുന്നത്. നിയമം അനുസരിച്ച് ഇന്ത്യയില്‍ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.

കഴിഞ്ഞ വര്‍ഷം, ബാങ്കോക്കില്‍ നിന്ന് ഒരു യാത്രക്കാരന്‍ കടത്തിയതായി ആരോപിച്ച് കങ്കാരു കുഞ്ഞ് ഉള്‍പ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു.

കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ പെരുമ്പാമ്പ്, ചാമിലിയന്‍, ഉറുമ്പുകള്‍, ആമകള്‍, ചീങ്കണ്ണികള്‍ എന്നിവയേയും കണ്ടെത്തി.

ലഗേജില്‍ കണ്ടെത്തിയ ചില മൃഗങ്ങള്‍ വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) അന്തര്‍ദ്ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്റെ അനുബന്ധങ്ങളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.