ഇന്ത്യ- കാനഡ ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ ധാരണകള്‍

ഇന്ത്യ- കാനഡ ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ ധാരണകള്‍


ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും സുരക്ഷാ- നിയമനിര്‍വഹണ സഹകരണം ശക്തിപ്പെടുത്തുന്നതിന് ലിയാസണ്‍ ഓഫീസര്‍മാരുടെ നിയമനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ധാരണയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത ഒട്ടാവയില്‍ നടന്ന ഉയര്‍ന്നതല യോഗങ്ങള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 6, 7 തിയ്യതികളില്‍ നടന്ന ചര്‍ച്ചകള്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും വിദേശ ഇടപെടല്‍ ആരോപണങ്ങളും കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട ഇരുരാജ്യ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

ഫെബ്രുവരി 7ന് കാനഡ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ക്ലര്‍ക്കും ദേശീയ സുരക്ഷാ- ഇന്റലിജന്‍സ് ഉപദേഷ്ടാവുമായ നാഥാലി ഡ്രൂയിനുമായി അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- കാനഡ സുരക്ഷാ സംവാദത്തിന്റെ ഭാഗമായിരുന്നു ഈ യോഗം.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇരു രാജ്യങ്ങളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളില്‍ കൈവരിച്ച പുരോഗതി ഇരു പക്ഷങ്ങളും അംഗീകരിച്ചതായി അവകാശപ്പെട്ടു. അതോടൊപ്പം, അക്രമാത്മക അതിവാദ സംഘടനകള്‍ക്ക് കാനഡ സര്‍ക്കാരിന്റെ പിന്തുണയില്ലെന്ന കാര്യവും ചര്‍ച്ചയില്‍ അംഗീകരിച്ചതായി വ്യക്തമാക്കി.

കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഖാലിസ്ഥാനി വാദികളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ദീര്‍ഘകാല ആശങ്കകള്‍ക്ക് ഇതോടെ മറുപടിയായതായി വിലയിരുത്തപ്പെടുന്നു.

ദേശീയ സുരക്ഷയും നിയമനിര്‍വഹണ വിഷയങ്ങളും സംബന്ധിച്ച സഹകരണം നയിക്കാന്‍ പങ്കുവെയ്ക്കുന്ന പ്രവര്‍ത്തനപദ്ധതി  തയ്യാറാക്കാനും ഓരോ രാജ്യവും സുരക്ഷാ- നിയമനിര്‍വഹണ ലിയാസണ്‍ ഓഫീസര്‍മാരെ നിയമിക്കാനും ഇരുപക്ഷവും ധാരണയിലെത്തി. ഇതിലൂടെ ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള പ്രവര്‍ത്തനബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാകുമെന്ന് വ്യക്തമാക്കി.

ഡോവല്‍ കാനഡയുടെ പൊതു സുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാനഡ പുറത്തിറക്കിയ പ്രസ്താവനയിലും ഇരു രാജ്യങ്ങളുടെയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങളില്‍ ഇന്ത്യയും കാനഡയും കൈവരിച്ച പുരോഗതി അംഗീകരിച്ചതായി അറിയിച്ചു.

സൈബര്‍ സുരക്ഷാ നയത്തിലും സൈബര്‍ സുരക്ഷാ വിഷയങ്ങളിലെ വിവരം പങ്കിടലിലും ഔപചാരിക സഹകരണം ഉറപ്പാക്കുന്നതിനും ആഭ്യന്തര നിയമങ്ങളും അന്തര്‍ദേശീയ ബാധ്യതകളും മാനിച്ച് തട്ടിപ്പ് നിയന്ത്രണവും കുടിയേറ്റ നിയമനിര്‍വഹണവുമായി ബന്ധപ്പെട്ട സഹകരണം തുടര്‍ന്നുകൊണ്ടുപോകുന്നതിനും അനന്ദസംഗരീ, ഡ്രൂയിന്‍, ഡോവല്‍ എന്നിവര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചതായി കാനഡയുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യാപാര മന്ത്രി പീയൂഷ് ഗോയലിന്റെ കാനഡ സന്ദര്‍ശനത്തിനും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനും മുന്നോടിയായാണ് അജിത് ഡോവലിന്റെ സന്ദര്‍ശനമുണ്ടായത്.